തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പത്തുവയസുകാരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും പെട്രോൾ ഒഴിച്ചശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. വട്ടിയൂർക്കാവ് നിഷ ഭവനിൽ താമസിക്കുന്ന ഇടുക്കി സ്വദേശിയായ രാജേഷ് എന്ന മാരിമുത്തുവാണ് (32) അറസ്റ്റിലായത്.
ആഗസ്റ്റ് 23ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഭാര്യയായ വട്ടിയൂർക്കാവ് സ്വദേശിനിയുടെ ആദ്യവിവാഹത്തിലുണ്ടായ കുട്ടിക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതിയും കുട്ടിയും ഉറങ്ങിക്കിടക്കുന്നതിനിടെ മാരിമുത്തു ജനാല വഴി പെട്രോൾ ഒഴിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾ കുട്ടിയെ പലപ്രാവശ്യം പൈപ്പ് ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. യുവതി പരാതി നൽകിയതോടെ ഒളിവിൽപ്പോയ മാരിമുത്തുവിനെ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ കെ.എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |