ആലപ്പുഴ: നഗരത്തിൽ സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച സംഭവത്തിന് മുമ്പ് അതേദിവസം ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. സ്ഫോടനത്തിൽ മരിച്ച അരുൺകുമാറിന്റെ സൃഹുത്ത് ചേർത്തല പട്ടണക്കാട് വെളുത്തേടത്ത് വെളിയിൽ സുജിത്തിനെയാണ് (വെളുമ്പൻ-39) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.
ഇനി ഒരാളെ കൂടി കിട്ടാനുണ്ട്. വ്യാഴാഴ്ച രാത്രി 7.30ന് സ്ഫോടകവസ്തു പൊട്ടി മരിച്ച തോണ്ടൻകുളങ്ങര കിളിയംപറമ്പ് അരുൺകുമാറിന്റെ (ലേ കണ്ണൻ-26) മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ണന്റെ സംഘാംഗങ്ങളായ ഇവർ കുടുങ്ങിയത്. സംഭവദിവസം ലേ കണ്ണന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിൽ എതിർചേരിയിലെ രാഹുലിന്റെ വീട് അന്വേഷിച്ചെത്തിയിരുന്നു. തുടർന്ന് ചാത്തനാട് കോളനിയിലെ മനു അലക്സിനെ വീട്ടിൽകയറി വെട്ടി. ഈ കേസിലാണ് ഇവർ പിടിയിലായതെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ആലിശേരി തങ്ങൾവകപുരയിടം നഫ്സൽ (38), ഓമനപ്പുഴ ചിറപറമ്പിൽ മിറാഷ് (28), സനാതനപുരം ടോം റാഫേൽ (25) എന്നിവർ റിമാൻഡിലാണ്.
ചാത്തനാട് മേഖലയിൽ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയശേഷം ബൈക്കിൽ മടങ്ങിപ്പോകുമ്പോൾ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് കണ്ണൻ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടകവസ്തു കണ്ണന്റെ ശരീരത്തിൽ തോർത്തിൽ കെട്ടിയനിലയിലായിരുന്നു. ബൈക്ക് മറിഞ്ഞപ്പോൾ ഇത് പൊട്ടിത്തെറിച്ചാകാം മരണമെന്നാണ് അനുമാനം. ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും പരിശോധിച്ചശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കണ്ണനെ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പിതാവ് അനിൽകുമാറിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |