കാബൂൾ : അഫ്ഗാനിൽ ഭരണത്തിലെത്തിയതിന് പിന്നാലെ സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് താലിബാൻ ഭരണകൂടം. രാജ്യത്തെ ടെലിവിഷൻ ചാനലുകളിൽ സ്ത്രീകൾ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദർശനം നിർത്തിവയ്ക്കാൻ താലിബാൻ നിർദ്ദേശം നല്കി. ഇതനുസരിച്ച് സ്ത്രീകൾ അഭിനേതാക്കളായി പ്രത്യക്ഷപ്പെടുന്ന നാടകങ്ങളും സീരിയലുകളും മറ്റു പരിപാടികളുടേയും സംപ്രേക്ഷണം ചാനലുകൾ നിറുത്തി വയ്ക്കും. ഇതു കൂടാതെ വനിത മാദ്ധ്യമപ്രവർത്തകർ വാർത്തകൾ അവതരിപ്പിക്കുമ്പോൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്നും അഫ്ഗാൻ മാദ്ധ്യമങ്ങൾക്ക് ഭരണകൂടം നല്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ഇസ്ലാമിനെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയത്. അതേ സമയം പുതിയതായി നൽകിയ അറിയിപ്പുകൾ നിയമങ്ങളല്ലെന്നും മതപരമായ മാർഗനിർദ്ദേശങ്ങളാണെന്നും താലിബാൻ മന്ത്രി ഹക്കീഫ് മൊഹജിർ പറഞ്ഞു. 1996 - 2001 കാലയളവിൽ താലിബാൻ അധികാരത്തിലെത്തിയപ്പോൾ ടിവി ചാനലുകൾ, സംഗീതം, സിനിമകൾ തുടങ്ങിയ വിനോദോപാധികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 'വോയ്സ് ഫ് ഷരിയ' എന്ന റേഡിയോ സ്‌റ്റേഷൻ മാത്രമാണ് അന്ന് പ്രവർത്തിച്ചിരുന്നത്. 2001ൽ അഫ്ഗാനിൽ താലിബാൻ ഭരണം അവസാനിച്ചതിന് പിന്നാലെ രാജ്യത്ത് പുതിയതായി നിരവധി ടെലിവിഷൻ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും സ്ഥാപിക്കപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ടെലിവിഷൻ പരിപാടികളും ഈ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാൽ വീണ്ടും താലിബാൻ അധികാരത്തിലെത്തിയതോടെ അവയ്ക്കെല്ലാം നിരോധനമേർപ്പെടുത്തി. നിലവിൽ താലിബാന്റെ കർശന നിയന്ത്രണങ്ങളിൽ ചുരുക്കം ചില ചാനലുകൾ മാത്രമാണ് പ്രവർത്തനം തുടരുന്നത്.
അഫ്ഗാനിൽ ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
കാബൂൾ : വടക്കൻ അഫ്ഗാനിസ്ഥാനിൽ നിന്ന് 2 മാസം മുൻപ് തട്ടിക്കൊണ്ടു പോയ ഡോക്ടറുടെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മസാർ ഇ ഷരീഫിലെ ഗവൺമെന്റ് ആശുപത്രിയിലെ മനോരോഗ വിദഗ്ദനായ മുഹമ്മദ് നാദർ അലെമിയെയാണ് 7 ലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയത്. എന്നാൽ അക്രമികളുമായി നടത്തിയ സമവായ ചർച്ചയിലൂടെ പകുതി തുകയായ 3.5 ലക്ഷം ഡോളർ കൈമാറിയിരുന്നതായി ദറിന്റെ മകൻ റൊഹീൻ അലെമി പറഞ്ഞു. അതേ സമയം പണം കൈപ്പറ്റിയ ശേഷവും നാദറിനെ കൊലപ്പെടുത്തിയ അക്രമികൾ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തതായും ഇവർക്ക് കടുത്ത ശിക്ഷ നല്കുമെന്നും താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് സയീദ് ഖോസ്തി അറിയിച്ചു. ഡോക്ടറെ കൊലപ്പെടുത്തിയ രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ഖോസ്തി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |