കൊല്ലം: കൊവിഡ് ഇളവുകൾ നിലവിൽ വന്നതോടെ ജീവൻ വച്ച ഹോട്ടലുകൾ, വിശപ്പിന്റെ വിളി കേട്ട് വയറും തടവി എത്തുന്നവരെ കൊള്ളയടിക്കുന്നെന്ന് ആരോപണം. ഒട്ടുമിക്ക ഹോട്ടലുകളും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ല. ഭക്ഷണം കഴിച്ച് ബില്ല് വരുമ്പോൾ കഴിച്ചതെല്ലാം ദഹിക്കുന്ന അവസ്ഥ!
സ്റ്റാൻഡേർഡ് ഊണിന് 60 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നിരിക്കെ മിക്കയിടത്തും അതിനുമുകളിലാണ് വില. ചില ഹോട്ടലുകളിൽ 100 മുതൽ 120 രൂപ വരെ ഈടാക്കുന്നവരുമുണ്ട്. സ്‌പെഷ്യലായി നോൺ വെജ് വാങ്ങിയാൽ ഭീമമായ തുകയാണ് നൽകേണ്ടി വരിക. ചില വെജിറ്റേറിയൻ ഹോട്ടലുകളിൽ പാവയ്ക്ക ഉപ്പേരിക്ക് 80 രൂപ വരെ ഈടാക്കുന്നുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടാതെ തന്നെ ഊണിനൊപ്പം മീൻ വറുത്തത് കൊണ്ടുവയ്ക്കുകയും അതിന് തുകയീടാക്കുകയും ചെയ്യുന്ന വിരുതന്മാരുമുണ്ട്.
ചെറിയൊരു സാമ്പിൾ !
നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ളൊരു ഹോട്ടൽ. തെറ്റു പറയരുതല്ലോ, വിലവിവരപ്പട്ടികയുണ്ട്. ഊണിന് 60 രൂപ. മീൻകറിയും മീൻ വറുത്തതുമൊക്കെ ഓരോ ദിവസവും വ്യത്യസ്തമാകും എന്നതിനാലാവാം വിലയുടെ ഭാഗത്ത് ചോക്കു കൊണ്ടുള്ള വര മാത്രം! ഒരു യാത്രക്കാരൻ ഈ ഹോട്ടലിൽ കയറി. ചോറിനൊപ്പം രണ്ടു ചെറിയ പ്ളേറ്റുകളിലായി കൊണ്ടുവന്നത് വറുത്ത മീനിന്റെ ഒരു കഷ്ണവും മീൻകറിയും. എല്ലാ ഹോട്ടലുകളിലും ഊണിനൊപ്പം നൽകുന്ന മീൻകറി ആയിരിക്കുമെന്ന് ആദ്യം കരുതി. പക്ഷേ, കഷ്ണത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നി വില ചോദിച്ചതും ഞെട്ടിയതും ഒന്നിച്ചായിരുന്നു. മീൻ കറിക്ക് 100 രൂപ, മറ്റേത് നെയ്മീൻ വറുത്തത്, വില 125 രൂപ! വിശപ്പിൽ നിയന്ത്രണംവിട്ട് രണ്ടിൽ നിന്നും അല്പം എടുത്തിരുന്നെങ്കിലോ, ആകെ കൊടുക്കേണ്ടി വരുമായിരുന്നത് 285 രൂപ! പോക്കറ്റിൽ 100 രൂപയുമായി സാദാ ഊണുകഴിക്കാൻ കയറുന്ന ആളാണെങ്കിൽ എന്തായിരിക്കും അവസ്ഥ? ഒടുവിൽ ഊണിനൊപ്പമുള്ള മത്തിക്കറിയും കൂട്ടി 60 രൂപയും നൽകി മേപ്പടി യാത്രക്കാരൻ ഹോട്ടലിൽ നിന്നിറങ്ങി ഒറ്റപ്പാച്ചിൽ !
തട്ടിലെ ചായയ്ക്കും രൂപ 15
തട്ടുകടകളിൽ പോലും ചായയ്ക്ക് 15 രൂപ വരെ ഈടാക്കുന്നുണ്ട്. ജില്ലയിലെ പ്രമുഖ ഹോട്ടലുകളിൽ ചിലയിടത്ത് ചായയ്ക്ക് 20 രൂപയാണ്. 10 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന നിർദ്ദേശം നിലവിലുള്ളപ്പോഴാണിത്. പഞ്ചസാര ചേർക്കാത്ത ചായയ്ക്ക് വിലകുറയ്ക്കണമെന്ന സർക്കാർ ഉത്തരവും പാലിക്കപ്പെടുന്നില്ല.
ജി.എസ്.ടിയുടെ പേരിലും കൊള്ള
ഭക്ഷണസാധനങ്ങളുടെ പരമാവധി വില ജി.എസ്.ടി ഉൾപ്പെടെയാണെങ്കിലും പലേടത്തും പരമാവധിവില കണക്കാക്കിയ ശേഷം നികുതി ഈടാക്കുന്ന പ്രവണതയുണ്ട്. സംസ്ഥാനത്താകെയുള്ള 4000 ത്തോളം ഹോട്ടലുകളിൽ 2500 എണ്ണം മാത്രമാണ് ജി.എസ്.ടി പരിധിയിലുള്ളത്. എന്നാൽ ഭൂരിഭാഗം പേരും ജി.എസ്.ടിയുടെ പേരിൽ അമിത വില ഈടാക്കുന്നുണ്ട്.
കാണാനില്ല ആ ബിൽ
ഭക്ഷണവില നിയന്ത്രിക്കാനുള്ള ബില്ലിന് 2015ൽ മന്ത്റിസഭ അംഗീകാരം നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. അമിതവില ഈടാക്കിയാൽ 5000 രൂപവരെ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബിൽ. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ളതോ ആയ ആളിനെ അദ്ധ്യക്ഷനാക്കി ജില്ലാതല അതോറിട്ടി രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു.
വിലവിവരപ്പട്ടിക നോക്കുകുത്തി
1977 ലെ ഫുഡ് സ്റ്റഫ്‌സ്, 1977ലെയും 1980ലെയും കേരള എസൻഷ്യൽ കമ്മോഡിറ്റീസ് ഉത്തരവുകൾ പ്രകാരം എല്ലാ ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നത് നിർബന്ധമാണ്. അവ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലുമായിരിക്കണം. ചില സ്ഥാപനങ്ങളിൽ മത്സ്യത്തിനും മറ്റും വലിപ്പത്തിനനുസരിച്ച് വിലയീടാക്കുന്ന പ്രവണതയുമുണ്ട്. വില വ്യത്യാസമുണ്ടെങ്കിൽ അവ പട്ടികയിൽ വ്യക്തമാക്കണം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണ സാധങ്ങൾക്ക് അമിതവില ഈടാക്കുന്നത് പരിശോധിക്കാൻ താലൂക്ക് തലത്തിൽ നിർദേശം നൽകിയിട്ടുണ്ട്. സിവിൽ സപ്ളൈസ്, ആരോഗ്യവകുപ്പ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്ടി എന്നിവയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സംയുക്ത പരിശോധന നടത്തും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത ഹോട്ടലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും
ടി. ഗാനാദേവി, ജില്ലാ സപ്ലൈ ഓഫീസർ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |