SignIn
Kerala Kaumudi Online
Thursday, 25 April 2024 5.29 AM IST

ഓഹരി വിപണിക്ക് കറുത്ത തിങ്കൾ

stocks

കൊച്ചി: ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുയർന്ന കനത്ത സമ്മർദ്ദങ്ങൾ താങ്ങാനാവാതെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുത്തനെ ഇടിഞ്ഞു. സെൻസെക്‌സ് 1,170 പോയിന്റ് താഴ്‌ന്ന് 58,465ലും നിഫ്‌റ്റി 348 പോയിന്റിടിഞ്ഞ് 17,416ലുമാണ് വ്യാപാരാന്ത്യമുള്ളത്. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന ക്ളോസിംഗ് പോയിന്റാണിത്.

തുടർച്ചയായ നാലാംദിവസമാണ് ഓഹരികളുടെ വീഴ്‌ച. ഇന്നലെ ഒരുവേള സെൻസെക്‌സ് 1,600ലേറെ പോയിന്റിടിഞ്ഞ് 58,011 വരെയും നിഫ്‌റ്റി 484 പോയിന്റ് കുറഞ്ഞ് 17,280 വരെയും തകർന്നിരുന്നു. കഴിഞ്ഞ ഒക്‌ടോബർ 19ന് സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 62,000 കടന്നിരുന്നു. തുടർന്ന്, ഇതുവരെയുള്ള ഇടിവ് 4,000 പോയിന്റോളം.

ഇടിവിന് പിന്നിൽ

1. ലോക്ക്ഡൗൺ : കൊവിഡ് കേസുകൾ വീണ്ടും കൂടിയതിനെ തുടർന്ന് ജർമ്മനി, ഓസ്‌ട്രിയ, സ്ളൊവാക്കിയ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം എന്നിവ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

2. പലിശ മേലോട്ട് : നാണയപ്പെരുപ്പം കൂടുന്നതിനാൽ പ്രതീക്ഷിച്ചതിലും നേരത്തേ പലിശനിരക്കുകൾ കൂട്ടാനുള്ള യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ഇ.സി.ബി) നീക്കം.

3. റിലയൻസ് ഡീൽ : സൗദി ആരാംകോയുമായി നിശ്‌ചയിച്ച 1,500 കോടി ഡോളറിന്റെ നിക്ഷേപ ഇടപാട് റദ്ദാക്കാനുള്ള റിലയൻസ് ഇൻഡസ്‌ട്രീസിന്റെ തീരുമാനം.

4. പേടിഎമ്മിന്റെ വീഴ്‌ച : ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തശേഷം രണ്ടാമത്തെ വ്യാപാരദിനത്തിലും പേടിഎം ഓഹരികൾ നേരിട്ട തകർച്ച. ഇന്നലെ ഓഹരിവില 13 ശതമാനം ഇടിഞ്ഞു. രണ്ടുദിവസത്തെ വീഴ്‌ച 40 ശതമാനത്തോളം.

5. വില്പന സമ്മർദ്ദം : വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഈമാസം ഇതുവരെ 10,000 കോടി രൂപ പിൻവലിച്ചു.

തളർന്നവർ

റിലയൻസ് ഇൻഡസ്‌ട്രീസ്, ബജാജ് ഫിൻസെ‌ർവ്, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, പേടിഎം, ഫിനോ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഓയിൽ ഇന്ത്യ, എസ്.ബി.ഐ., എൻ.ടി.പി.സി., ടൈറ്റൻ, സൊമാറ്റോ എന്നിവയുടെ വീഴ്‌ചയാണ് ഓഹരികളെ വലച്ചത്.

₹8.22 ലക്ഷം കോടി

സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ ഒറ്റദിവസം കൊഴിഞ്ഞത് 8.22 ലക്ഷം കോടി രൂപ. 269.20 ലക്ഷം കോടി രൂപയിൽ നിന്ന് 260.98 ലക്ഷം കോടി രൂപയിലേക്കാണ് വീഴ്‌ച. കഴിഞ്ഞ രണ്ടു സെഷനുകളിലെ നഷ്‌ടം 10.10 ലക്ഷം കോടി രൂപ.

₹74.24

രൂപ ഇന്നലെ വ്യാപാരാന്ത്യമുള്ളത് ഡോളറിനെതിരെ നാലുപൈസ മെച്ചപ്പെട്ട് 74.24ൽ. ക്രൂഡോയിൽ വിലിയിടിവ്, ഡോളറിന്റെ തളർച്ച എന്നിവയാണ് നേട്ടമായത്.

റിലയൻസിന്റെ പിന്മാറ്റം

2019 ആഗസ്‌റ്റിലാണ് റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓയിൽ-ടു-കെമിക്കൽ വിഭാഗത്തിന്റെ 20 ശതമാനം ഓഹരികൾ 1,500 കോടി ഡോളറിന് (1.11 ലക്ഷം കോടി രൂപ) ഏറ്റെടുക്കുമെന്ന ഡീൽ സൗദി ആരാംകോ പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ പെട്രോളിയം ഉത്‌പന്ന ഡിമാൻഡ് ഇടിയുകയും ഹരിതോർജത്തിന് സ്വീകാര്യത കൂടുകയും ചെയ്‌ത പശ്ചാത്തലത്തിൽ ഇരുകമ്പനികളും ഡീലിൽ നിന്ന് പിന്മാറാൻ കഴിഞ്ഞദിവസം തീരുമാനിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STOCK MARKET, SENSEX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.