വിഴിഞ്ഞം: തീരദേശ ഹൈവേയുടെ തലസ്ഥാനത്തെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഡി.പി.ആർ (ഡീറ്റൈൽ പ്രോജക്ട് റിപ്പോർട്ട് ) സർവേ കോവളത്ത് ആരംഭിച്ചു. കാസർകോഡ് മുതൽ പൂവാർ വരെ 655.6 കിലോമീറ്റർ നീളമുള്ള റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായാണ് നാറ്റ്പാക്ക് തിരുവല്ലം ടോൾ പ്ലാസയിൽ സർവേ നടപടികൾ ആരംഭിച്ചത്.
പൂവാർ പൊഴിയൂർ മുതൽ തീരദേശത്തിലൂടെ വരുന്ന റോഡ് കോവളത്ത് എത്തുമ്പോൾ നിലവിലെ ബൈപാസിൽ ചേരുന്ന വിധമാണ് ഹൈവേയുടെ നിർമ്മാണം. ഇവിടെനിന്ന് തിരുവല്ലം വരെ ബൈപാസിലൂടെയാകും വാഹനങ്ങൾ കടന്നുപോകുന്നത്. തിരുവല്ലത്തു നിന്ന് റോഡിന്റെ അലൈൻമെന്റ് വീണ്ടും മാറും. ഇവിടെനിന്ന് പൂന്തുറ മുതലുള്ള തീരദേശത്തിലൂടെയാകും റോഡ് കടന്നുപോകുക. ഡി.പി.ആർ പൂർത്തിയായാൽ ഉടൻ ത്വരിതഗതിയിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കും. ഇതിന് റവന്യു വകുപ്പ് പ്രത്യേക യൂണിറ്റ് രൂപീകരിക്കും.
റോഡിൽ സൈക്കിൾ ട്രാക്കും
അന്താരാഷ്ട്ര നിലവാരത്തിൽ സൈക്കിൾ പാതയോടു കൂടിയ വിശാലമായ പാതയാണ് തീരദേശ ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്നത്. 14 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ ആകെ നീളം 655.6 കിലോമീറ്ററാണ്. ഏകദേശം 7000 ത്തോളം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1993ൽ നാറ്റ്പാകാണ് പദ്ധതി വിഭാവനം ചെയ്തത്. 2018 ഒക്ടോബർ 24ന് കിഫ്ബി ഗവേണിംഗ് ബോഡി ഒന്നാം സ്ട്രെച്ച് നിർമ്മാണത്തിന് ഭരണാനുമതി നൽകി ഇതോടെ മലപ്പുറം ജില്ലയിൽ 15 കിലോമീറ്റർ ഹൈവേയുടെ നിർമ്മാണം ആരംഭിച്ചു.
നിർമ്മാണം നാല് ഘട്ടമായി
നാല് വിഭാഗങ്ങളായാണ് ഹൈവേയുടെ നിർമ്മാണം. 14 മീറ്റർ വീതി ലഭിക്കുന്ന പ്രദേശങ്ങളാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 8 മുതൽ 12 മീറ്റർ വരെ വീതിയുള്ള സ്ഥലങ്ങളാണ് രണ്ടാം വിഭാഗത്തിൽ. ഭൂമി ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ മൂന്നാം വിഭാഗത്തിലും ഭൂമി എടുക്കാൻ പറ്റാത്ത സ്ഥലങ്ങൾ നാലാം വിഭാഗത്തിലും ഉൾപ്പെടുന്നു. ഭൂമി ഏറ്റെടുക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ എലിവേറ്റഡ് പാതയാണ് ഉദ്ദേശിക്കുന്നത്. സ്ഥലം ഏറ്റെടുക്കലിന് മാത്രമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സ്പെഷ്യൽ തഹസിൽദാരുടെ കീഴിൽ പ്രത്യേക യൂണിറ്റ് ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |