കോട്ടയം: സാമ്പാറിൽ തത്കാലം തക്കാളി വേണ്ടെന്നു വയ്ക്കുന്നതാണ് ബുദ്ധി. അഥവാ വേണമെന്നുണ്ടെങ്കിൽ നൂറു രൂപ കൊടുത്തു വാങ്ങണം. കുറച്ചു ദിവസങ്ങളായി തക്കാളിയുടെ വില കുതിച്ചുയരുകയാണ്. പച്ച തക്കാളി വിപണിയിൽ കണികാണാൻ പോലുമില്ല. മൂന്നാഴ്ച മുൻപ് 20 രൂപയിൽ കിടന്നിരുന്ന തക്കാളിയുടെ മൊത്തവ്യാപാര വില ഇപ്പോൾ 90 രൂപയാണ്. ചില്ലറവില നൂറും. ഗ്രാമപ്രദേശങ്ങളിലെ കടകളിൽ പല വിലയാണ് ഈടാക്കുന്നത്.
കർണാടകയിലെ മൈസൂരിൽ നിന്നാണ് പ്രധാനമായും തക്കാളി കൊണ്ടുവരുന്നത്. വിളവെടുപ്പ് സീസണാണെങ്കിലും പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചതാണ് ദൗർലഭ്യത്തിന് കാരണം. തമിഴ്‌നാട്ടിൽ നിന്നാണ് വലിപ്പം കുറഞ്ഞതും പുളി കൂടിയതുമായ തക്കാളി കൊണ്ടുവരുന്നത്. മഴയെ തുടർന്ന്, അവിടെനിന്നുള്ള പച്ചക്കറിവരവും കുറഞ്ഞു.
മറ്റ് പച്ചക്കറികളുടെ വിലയും മുൻപത്തേക്കാൾ ഇരട്ടിയാണ്. പയറിന്റെ വില 80 രൂപയുമായി. അന്യസംസ്ഥാന പച്ചക്കറികളുടെ വരവ് കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടിരുന്ന പല പച്ചക്കറി വ്യാപാര സ്ഥാപനങ്ങളും തിരക്കൊഴിഞ്ഞ നിലയിലാണ്.
മൊത്ത വില 90
ചില്ലറ വില100
വിലകൂടാൻ കാരണം
പ്രതികൂലകാലാവസ്ഥയിൽ കർണാടകയിൽ ഉദ്പാദനം കുറഞ്ഞു.
വെള്ളപ്പൊക്കം മൂലം തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞു.
'തക്കാളിയുടെ വരവ് കുറവാണ്. നാടൻ തക്കാളിയും ലഭിക്കാനില്ല. വ്യാപാരവും മന്ദഗതിയിലാണ്.
- ബാലു, മൊത്തവ്യാപാരി, കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |