ഇടുക്കി: ജനലിരപ്പ് 141.60 അടിയായി ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. സ്‌പിൽവെയിലെ ഒരു ഷട്ടർ രാവിലെ തുറന്നിരുന്നു. എന്നാൽ വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഇപ്പോൾ നാല് ഷട്ടർ കൂടി തുറന്നത്. 2200 ഘനയടി വെളളം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. നീരൊഴുക്ക് കൂടിയിട്ടും തമിഴ്‌നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിക്കാത്തതാണ് നാല് ഷട്ടർ തുറക്കാൻ കാരണം. ഇതോടെ പെരിയാർ തീരത്തുളളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ജലനിരപ്പ് വൈകാതെ താഴുമെന്നാണ് അധികൃതർ കരുതുന്നത്.
ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ വെളളത്തിന്റെ അളവ് 2400.10 അടിയാണ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ ഇപ്പോഴും കനത്ത മഴയാണ്. മേൽനോട്ട സമിതി നിർദ്ദേശിച്ച 142 അടിയായി ജലനിരപ്പ് തുടരാനുളള ഇടക്കാല ഉത്തരവ് തുടരും. നവംബർ 30 മുതലാണ് ഇത്. കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ 10നാണ്.
ആളിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 11 ഷട്ടറുകൾ തുറന്നു. 12 സെന്റീമീറ്റർ വീതമാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. പ്രദേശത്ത് ശക്തമായ മഴയാണ് ഇപ്പോഴുമുളളത്. ഇനിയും മഴ തുടർന്നാൽ ഷട്ടറുകൾ കൂടുതൽ തുറക്കുമെന്നും അധികൃതർ അറിയിച്ചു. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |