ഭോപ്പാൽ: സന്യാസിമാരുടെ പ്രതിഷേധത്തെ തുടർന്ന് രാമായൺ എക്സ്‌പ്രസ് ട്രെയിനിലെ പരിചാരകരുടെ കാവി യൂണിഫോം മാറ്റി ഇന്ത്യൻ റെയിൽവെ ഉത്തരവിറക്കി.
പരിചാരകർക്ക് കാവിവസ്ത്രം നൽകിയ തീരുമാനം ഹിന്ദു മതത്തോടുള്ള അവഹേളനമാണെന്നാരോപിച്ച് ഉജ്ജയിനിലെ സന്ന്യാസിമാർ ഡൽഹിയിലെ സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.
'രാമായൺ ട്രെയിനിൽ ഭക്ഷണം വിളമ്പുന്നവർ കാവിവസ്ത്രം ധരിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. സന്ന്യാസിമാരെപ്പോലെ കാവി വസ്ത്രം ധരിക്കുന്നതും രുദ്രാക്ഷ മാലകൾ ധരിക്കുന്നതും ഹിന്ദു മതത്തിനും സന്ന്യാസിമാർക്കും അപമാനമാണെ'ന്ന് ഉജ്ജയിൽൻ അഖാഡ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി അവ്‌ദേശ്പുരി പറഞ്ഞു.
ഇതോടെയാണ് ഖേദം പ്രകടിപ്പിച്ച് റെയിൽവേ പുതിയ ഉത്തരവിറക്കിയത്. ഭക്ഷണം വിളമ്പുന്നവരും പരിചാരകരും സാധാരണ യൂണിഫോമിലേക്ക് മാറുമെന്നും വ്യക്തമാക്കി.
ഈ മാസം ഏഴിനാണ് രാമായൺ എക്സ്‌പ്രസ് സർവീസ് ആരംഭിച്ചത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളിലൂടെയാണ് യാത്ര. 7,500 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന ട്രെയിൻ അയോദ്ധ്യ, പ്രയാഗ്, നന്ദിഗ്രാം, ജനക്പൂർ, ചിത്രകൂട്, സീതാമഢി, നാസിക്, ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |