മുംബയ്: ഇന്ത്യൻ താരങ്ങളുടെ ഭക്ഷണകാര്യത്തിൽ ബി സി സി ഐ ഒരു തരത്തിലുമുള്ള നിബന്ധനകളും വയ്ക്കാറില്ലെന്നും കളിക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ബി സി സി ഐ സെക്രട്ടറി അരുൺ ധുമാൽ. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഹലാൽ ഭക്ഷണം മാത്രമേ നൽകാവൂ എന്ന് ബി സി സി ഐ നിർദ്ദേശം നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ വാർത്ത വാസ്തവവിരുദ്ധമാണെന്നും ബി സി സി ഐ അത്തരത്തിൽ ഒരു നിർദ്ദേശം കാറ്ററിംഗ് ഉടമകൾക്ക് നൽകിയിട്ടില്ലെന്നും അരുൺ ധുമാൽ വ്യക്തമാക്കി.
കാറ്ററിംഗ് കരാർ എടുത്തവർക്ക് വിതരണം ചെയ്ത കളിക്കാർക്കുള്ള ഭക്ഷണ മെനുവിന്റെ ഏറ്റവും താഴെ ബീഫും പോർക്കും ഒഴിവാക്കണമെന്നും ഹലാൽ ഭക്ഷണം മാത്രമേ താരങ്ങൾക്ക് നൽകാവൂ എന്നും പറയുന്നത്. എന്നാൽ ഈ നിർദ്ദേശം എങ്ങനെ കടന്നുകൂടിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അരുൺ ധുമാൽ പറഞ്ഞു.
സാധാരണയായി ഏതെങ്കിലും ഒരു കളിക്കാരൻ ഒരു നിർദ്ദേശം വച്ചാൽ മറ്റൊരു താരം അതിന് വിരുദ്ധമായ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത് വരെ ആദ്യത്തെ കളിക്കാരന്റെ നിർദ്ദേശം തന്നെ തുടരുകയാണ് പതിവെന്ന് അരുൺ ധുമാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദാഹരണമായി ഒരു താരം ബീഫ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാൽ വിദേശ താരങ്ങളുമായുള്ള വിരുന്നിൽ പോലും ചിലപ്പോൾ ബീഫ് വിഭവങ്ങൾ ഒഴിവാക്കുന്ന പതിവുണ്ടെന്നും ധുമാൽ വ്യക്തമാക്കി. അത്തരത്തിൽ ഏതെങ്കിലും കളിക്കാരൻ എപ്പോഴെങ്കിലും ഹലാൽ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും മറ്റ് താരങ്ങൾ അതിനെ എതിർക്കാത്തത് കാരണം ആ പതിവ് തുടർന്നതാകാമെന്നും ധുമാൽ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |