പലവ്യഞ്ജന വരവ് കുറഞ്ഞു
ആലപ്പുഴ: അടുക്കളയിൽ വിലക്കയറ്റം അതിരുവിട്ടതോടെ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളംതെറ്റി. പച്ചക്കറികൾക്കൊപ്പം പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചതാണ് തിരിച്ചടിയായത്.
ഒരാഴ്ചക്കിടെ 5 മുതൽ 15 രൂപ വരെയാണ് നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിച്ചത്. മഴയെ തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡുകളുടെ എണ്ണം കുറഞ്ഞതാണ് പ്രതിന്ധിക്ക് കാരണം. ആന്ധ്രാ അരിയായ കുറുവയ്ക്കും ബോധനയ്ക്കും ഒന്ന് മുതൽ അഞ്ചുരൂപവരെയാണ് വില കൂടിയത്. കുറുവ ശ്രീലങ്കയിലേക്കുകൂടി കയറ്റിയയ്ക്കാൻ തുടങ്ങിയതും വിപണിയെ ബാധിച്ചതായി മൊത്തവ്യാപാരികൾ പറയുന്നു.
പയറുവർഗങ്ങൾക്കും മസാല ഇനങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. ചില്ലറ വിൽപനശാലകളിലൂടെ സാധാരണക്കാരന്റെ കൈയിലെത്തുമ്പോൾ 20 രൂപയുടെ വരെ വർദ്ധനവാണുണ്ടായിട്ടുള്ളത്.
കൊവിഡ് കാലത്ത് സർക്കാർ നൽകിയ സൗജന്യ കിറ്റുകൾ വലിയ ആശ്വാസമായിരുന്നു. ഇത് പലവ്യഞ്ജനങ്ങൾക്ക് ഡിമാൻഡ് കുറച്ചു. എന്നാൽ ഹോട്ടലുകളും വിവാഹ സത്കാരങ്ങളും പഴയപടിയായതോടെ പലവ്യഞ്ജനങ്ങൾക്ക് ആവശ്യക്കാരേറി. ഇതും വില വർദ്ധനയ്ക്ക് കാരണമായി. വൻകിട കച്ചവടക്കാർ സ്റ്റോക്ക് പൂഴ്ത്തി കൃത്രിമ വിലവർദ്ധന സൃഷ്ടിക്കുന്നതായും പരാതി വ്യാപകമാണ്.
പരിപ്പ് വർഗങ്ങൾക്കും ഉഴുന്നിനും രണ്ടാഴ്ചക്കിടെ 40 - 50 ശതമാനം വരെയാണ് വില വർദ്ധനവ്. ചരക്ക് വരവ് ഇനിയും കുറഞ്ഞാൽ വിലക്കയറ്റം രൂക്ഷമാകും.
മൊത്തവിപണി കിലോ വില
(ഒരാഴ്ച മുമ്പ്, ഇന്നലെ)
വൻപയർ ₹ 95, 110
ചെറുപയർ ₹ 90,105
മഞ്ഞൾ ₹ 120,150
കടുക് ₹ 90,105
മല്ലി ₹ 110, 120
വറ്റൽ മുളക് ₹ 125,135
കടല ₹ 80, 95
ഉഴുന്ന്. ₹ 120, 140
''
പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില ഉയരുന്നതിനൊപ്പം സാധനങ്ങളും കിട്ടാനില്ല. മഴക്കെടുതി മൂലം ജില്ലയിലേക്ക് ആവശ്യമുള്ള ലോഡെത്തുന്നില്ല. ചരക്ക് വരവ് കുറഞ്ഞാൽ വില വീണ്ടും കുതിച്ചുയരും.
രാജീവ്, പലചരക്ക് വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |