വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുളിച്ചാമലയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിപ്പോയിൽ നിന്ന് രാവിലെയും, വൈകിട്ടുമാണ് വിദ്യാർത്ഥികൾക്കായി ബസ് സർവീസ് നടത്തിയിരുന്നത്.
കഴിഞ്ഞ വർഷം ലോക്ക് ഡൗണിനെ തുടർന്നാണ് ബസ് സർവീസ് നിറുത്തിവച്ചത്. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും, പുളിച്ചാമല സന്ധ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളും അനവധി തവണ ഡിപ്പോ മേധാവികൾക്ക് നിവേദനം നൽകിയിരുന്നു. സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് വാഗ്ദാനം നടത്തിയെങ്കിലും യാഥാർത്ഥ്യമായിട്ടില്ല.
നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് പുളിച്ചാമലയ്ക്ക് സമീപത്തുകൂടി സർവീസ് നടത്തിയിരുന്ന തൊളിക്കോട് - നാഗര - മെഡിക്കൽകോളേജ് ബസും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. നാഗര ബസും പുളിച്ചാമല നിവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു. നാഗര ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണിരാജു ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാഗര നിവാസികളുടെ ആവലാതി. പുളിച്ചാമല, നാഗര ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിതുര, നെടുമങ്ങാട് ഡിപ്പോ ഉപരോധിക്കാനാണ് പ്രദേശത്തെ വിദ്യാർത്ഥികളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |