SignIn
Kerala Kaumudi Online
Saturday, 20 April 2024 7.45 AM IST

ടെക് ഭീമന്മാരെ പൂട്ടാൻ 'വടിയെടുത്ത്" ആസ്‌ട്രേലിയ

internet-abuse

കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലെ അപകീർത്തികരവും അശ്ളീലവുമായ ഉള്ളടക്കങ്ങൾക്കെതിരെ പരാതി ലഭിച്ച് 24 മണിക്കൂറിനകം അവ നീക്കാത്തപക്ഷം ടെക് ഭീമന്മാർക്ക് കനത്ത പിഴ ഈടാക്കാനുള്ള നിയമവുമായി ആസ്‌ട്രേലിയൻ സർക്കാർ. നിലവിൽ കുട്ടികൾക്കും സ്‌ത്രീകൾക്കും എതിരെയുള്ള ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ നടപടി നിലവിലുണ്ട്. സമൂഹത്തിലെ എല്ലാവർക്കും പ്രയോജനപ്രദമായ വിധം നിയമം ഭേദഗതി ചെയ്‌തിരിക്കുകയാണ് ആസ്‌ട്രേലിയ.

പുതുക്കിയ 'അഡൽട്ട് സൈബർ അബ്യൂസ് സ്‌കീം" 2022 ജനുവരി 23ന് നിലവിൽ വരും. മുതിർന്നവർക്കും ഇനിമുതൽ 'ഹാനികരമായ" ഉള്ളടക്കങ്ങൾക്കെതിരെ പരാതിപ്പെടാം. ഇതനുസരിച്ച് ഗൂഗിൾ, ഫേസ്ബുക്ക് (മെറ്റ), ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങൾ അവ 24 മണിക്കൂറിനകം നീക്കണം. അല്ലാത്തപക്ഷം വ്യക്തികൾക്ക് 1.11 ലക്ഷം ആസ്‌ട്രേലിയൻ ഡോളറും (60 ലക്ഷം രൂപ) കമ്പനികൾക്ക് അഞ്ചുലക്ഷം ആസ്‌ട്രേലിയൻ ഡോളറും (2.7 കോടി രൂപ) പിഴ ചുമത്തും.

 ഇ-സുരക്ഷയ്ക്കായി ലോകത്ത് ആദ്യം

2015ലാണ് ആസ്‌ട്രേലിയ ഇ-സേഫ്‌റ്റി കമ്മിഷന് തുടക്കമിടുന്നത്. ലോകത്തെ തന്നെ ആദ്യ ഇ-സേഫ്‌റ്റി കമ്മിഷനാണത്. ജൂലി ഇൻമാൻ ഗ്രാന്റ് ലോകത്തെ ആദ്യ ഇ-സേഫ്‌റ്റി കമ്മിഷണർ ആയും നിയമിക്കപ്പെട്ടു.

 നിമിത്തമായി അവതാരകയുടെ മരണം

ആസ്‌ട്രേലിയൻ-ന്യൂസിലൻഡ് ടി.വി അവതാരകയും ഒട്ടേറെ റിയാലിറ്റി ഷോകളുടെ ജഡ്ജുമായിരുന്ന ഷാർലറ്റ് ഡോസൺ 2014 ഫെബ്രുവരിയിലാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് ഏതാനും നാളുകൾക്ക് മുമ്പ് ഷാർലറ്റ് ഒരു ടിവി അഭിമുഖത്തിൽ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞിരുന്നു. തുടർന്ന്,​ ട്വിറ്ററിൽ ട്രോളുകളിലൂടെ അവർ നേരിട്ടത് വലിയ അധിക്ഷേപങ്ങളാണ്. തുടർന്ന്, ഡിപ്രഷനിലായ ഷാർലറ്റിനെ ദിവസങ്ങൾക്കം അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 47 വയസായിരുന്നു. ''ട്വിറ്റർ ആത്മഹത്യ" എന്നാണ് ജൂലി ഇൻമാൻ ഗ്രാന്റ് ഇതിനെ വിശേഷിപ്പിച്ചത്. തുടർന്ന് കമ്മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നിയമഭേദഗതി നടപടികൾ ഇപ്പോഴാണ് യാഥാർത്ഥ്യമാകുന്നത്.

 പരിധിവിടരുത് ട്രോളുകൾ

വാക്കുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവയിലൂടെ വ്യക്തികൾക്ക് അലോസരവും ഉപദ്രവവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾക്കെതിരെയും ട്രോളുകൾക്കെതിരെയും പുതിയ നിയമപ്രകാരം പരാതിപ്പെടാം. വ്യക്തികളും സോഷ്യൽ മീഡിയ സ്ഥാപനങ്ങളും 24 മണിക്കൂറിനകം ഇതു നീക്കം ചെയ്യണം.

 ഉള്ളടക്കം നീക്കം ചെയ്‌തില്ലെങ്കിൽ വ്യക്തികൾക്ക് പിഴ 60 ലക്ഷം രൂപ; കമ്പനികൾക്ക് 2.7 കോടി രൂപ.

ഓസ്‌ട്രേലിയയുടെ നിലപാട്

 സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളെ 'അജ്ഞാതരുടെ" (വ്യാജ പ്രൊഫൈലുകൾ) വിഹാരകേന്ദ്രമാകാൻ അനുവദിക്കില്ല

 പൗരന്മാരെ ഓൺലൈനിലും സുരക്ഷിതരാക്കാൻ എല്ലാ അധികാരവും ഉപയോഗിക്കും

 ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളും ആസ്‌ട്രേലിയയുടെ ചുവടുപിടിച്ച് ശക്തമായ ഇ-സുരക്ഷാ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BIG TECH, E SAFETY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.