പാലക്കാട് : ആർ എസ് എസ് നേതാവ് സഞ്ജിത്തിനെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് കാറിലെത്തിയ അക്രമി സംഘം സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ നെന്മാറ സ്വദേശിയാണ് അറസ്റ്റിലായത്. ഇന്ന് അറസ്റ്റിലായ പ്രതിയുടെയും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പിടിയിലായവരെ ഉപയോഗിച്ച് തിരിച്ചറിയൽ പരേഡുള്ളതിനാലാണ് പേരുവിവരങ്ങൾ പുറത്ത് വിടാത്തത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയവരെ കണ്ടാൽ തിരിച്ചറിയാനാവുമെന്ന് ഭാര്യ അർഷിക വെളിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ശരീരത്തിൽ മുപ്പതോളം വെട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ തലയ്‌ക്കേറ്റ മുറിവുകളായിരുന്നു മരണകാരണമായത്. സംഭവത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് തുടക്കം മുതൽ ബി ജെ പി ആരോപിക്കുന്നുണ്ട്. പൊലീസിന്റെ അനാസ്ഥയാണ് കാറിൽ രക്ഷപ്പെട്ട അക്രമികളെ പിന്തുടർന്ന് കണ്ടെത്താൻ കഴിയാഞ്ഞതെന്നും, തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ കേസ് എൻ ഐ എ അന്വേഷിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |