പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന്റേയും വില വർദ്ധിപ്പിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആണ് വില വർദ്ധിപ്പിച്ചത്. എന്നാൽ ജില്ലാ കളക്ടറുടെയോ ഭക്ഷ്യ വകുപ്പിന്റെയോ അനുമതിയില്ല. വില വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
അഞ്ച് വർഷമായി വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകാതിരുന്നതിനാലാണ് ഇപ്പോൾ വില വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു.
തുടർച്ചയായി ഉണ്ടാകുന്ന പാചകവാതക വില വർദ്ധനവിന് പിന്നാലെയാണ് അവശ്യ സാധനങ്ങൾക്കും തീവിലയായിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. അരി, വെളിച്ചെണ്ണ എന്നിവക്കും വില വർദ്ധിച്ചിട്ടുണ്ട്. ലിറ്ററിന് 80 രൂപയായിരുന്ന പാമോയിലിന് ഇപ്പോൾ 140 രൂപയാണ്. 170 രൂപയായിരുന്ന വെളിച്ചെണ്ണയുടെ വില 230 ആയി. ഒരു കിലോ ചെറിയ ഉള്ളിക്ക് കഴിഞ്ഞ ദിവസങ്ങൾ വരെ 60 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 120 രൂപയാണ്.
വിലവിവരപ്പട്ടിക (പഴയ വില ബ്രാക്കറ്റിൽ)
ഹോട്ടൽ ഭക്ഷണം,
ചായ : 12 (10)
കാപ്പി : 12 (10)
എണ്ണ പലഹാരങ്ങൾ : 12 (10)
ഊണ് : 70 (60)
പൊറോട്ട : 12 (10)
ചപ്പാത്തി : 12 (10)
ദോശ: 10 (8)
"അഞ്ച് വർഷമായി ഒരേ വിലയിലാണ് ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നത്. പാചക വാതകത്തിനും പച്ചക്കറികൾക്കും മറ്റ് സാധനങ്ങൾക്കെല്ലാം വില കൂട്ടി. പഴയ വിലയുമായി മുമ്പോട്ട് പോകുന്നത് കടക്കെണിയിലാക്കും. ഇപ്പോൾ തന്നെ പകുതി കടത്തിലാണ് പല ഹോട്ടലും പ്രവർത്തിക്കുന്നത്. "
ശശി ഐസക്ക്,
ജില്ലാ വർക്കിംഗ് പ്രസിഡന്റ്
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
തക്കാളിക്ക് 120 രൂപ
കിലോയ്ക്ക് 30 മുതൽ 40 രൂപവരെയുണ്ടായിരുന്ന പച്ചക്കറികൾക്കും മൊത്തവില 70 മുതൽ 80 രൂപ വരെയായി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട്, കർണ്ണാടക
ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൃഷിതോട്ടങ്ങൾ നശിച്ചതോടെയാണ് പച്ചക്കറി വിലയിൽ വലിയ വർദ്ധന ഉണ്ടായത്. ജില്ലയിലും വെള്ളം കയറി കൃഷി നാശം ഉണ്ടായിട്ടുണ്ട്. പയർ, പാവൽ , പടവലം
ഇവയെല്ലാം പൂർണ്ണമായി നശിച്ചു.
പച്ചക്കറികിറ്റ് ഇപ്പോൾ കടകളിൽ നൽകുന്നില്ല.
സാധനങ്ങളുടെ ലഭ്യതകുറവാണ് പ്രധാന കാരണം.
വിലവിവരപ്പട്ടിക (പഴയ വില ബ്രാക്കറ്റിൽ)
പച്ചക്കറി
സവാള : 50 (35)
കാരറ്റ്: 80 (50)
കിഴങ്ങ് : 50 (35)
പയർ : 65 (40)
പാവയ്ക്ക് : 100 (60)
ബീൻസ് : 70 (45)
മുരിങ്ങക്ക : 90 (45)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |