തിരുവനന്തപുരം: അസഭ്യ വാക്കുകളുടെ ധാരാളിത്തം കൊണ്ട് ചർച്ചയായ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ 'ചുരുളി'യുടെ സെൻസർ ചെയ്ത പതിപ്പല്ല ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ എത്തിയതെന്നു വിശദീകരിച്ച് സെൻസർ ബോർഡ് രംഗത്ത്. സംഭവം വിവാദമായ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രതികരണം. സിനിമാട്ടോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983, കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് 'എ' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് 'ചുരുളി'ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സെൻസർ ബോർഡിനെതിരെ ഇപ്പോൾ പ്രചരിക്കുന്നതെന്ന് റീജിയണൽ ഓഫീസർ വി. പാർവതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഒ.ടി.ടിയിൽ വേണ്ടത് ധാർമ്മിക സെൻസറിംഗ്: സജി ചെറിയാൻ
കൊല്ലം: ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് സെൻസറിംഗ് സാദ്ധ്യമല്ലാത്തതിനാൽ ധാർമ്മികമായ
സെൻസറിംഗിന് സിനിമാ പ്രവർത്തകർ തയ്യാറാവണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളകൗമുദിയുടെ 110-ാം വാർഷികാഘോഷങ്ങളുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
"വിവാദ സിനിമയുടെ ആദ്യ ഭാഗം മാത്രമേ ഞാൻ കണ്ടുള്ളൂ. പിന്നെ കാണാൻ തോന്നിയില്ല. പച്ചത്തെറിയാണ് പറയുന്നത്. സാംസ്കാരിക ഉന്നതിയുളള ഒരു സമൂഹമാണ് കേരളമെന്ന് ഓർക്കണം. അവാർഡ് വാങ്ങിയ സംവിധായകന്റേതാണ് ഈ സിനിമ. കുഞ്ഞുങ്ങളുൾപ്പെടെ കുടുംബം ഒന്നിച്ചിരുന്നാണ് സിനിമ കാണുന്നതെന്ന് ഓർക്കണം. ഇത്തരം സമീപനങ്ങൾ സാംസ്കാരിക വളർച്ചയ്ക്ക് യോജിച്ചതല്ല" - മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |