സൗകര്യം കൊവിഡ് കാലം കണക്കിലെടുത്ത്
തിരുവനന്തപുരം: വിവാഹം കഴിഞ്ഞെങ്കിലും രജിസ്ട്രേഷൻ നടത്താനാകാതെ വിദേശത്ത് പോകേണ്ടിവന്ന ദമ്പതികൾക്ക് ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം. കൊവിഡ് കാലത്ത് രജിസ്ട്രേഷനുകളിൽ വ്യാപകമായി തടസം നേരിട്ട സാഹചര്യത്തിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.
കൊവിഡ് സാഹചര്യം മുൻനിറുത്തി വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നല്കിക്കൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവിൽ 'വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും' എന്ന നിബന്ധന ഒഴിവാക്കിയതായും മന്ത്രി വ്യക്തമാക്കി. ഈ നിബന്ധന കാരണം സമീപകാലത്ത് വിവാഹം കഴിഞ്ഞവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നത് തടസപ്പെട്ടിരുന്നു. രജിസ്ട്രേഷൻ പൂർത്തിയായി ഓൺലൈനായി സർട്ടിഫിക്ക് ലഭ്യമായാൽ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. ഇക്കാര്യം സർട്ടിഫിക്കറ്റ് അനുവദിക്കുന്ന സമയത്ത് തദ്ദേശ രജിസ്ട്രാർ കക്ഷികളെ ബോദ്ധ്യപ്പെടുത്തണം.
ദമ്പതികളിൽ ഒരാൾ നാട്ടിലുണ്ടെങ്കിൽ നിർബന്ധമായും തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഹാജരായി രജിസ്റ്ററിൽ ഒപ്പുവയ്ക്കണം. അതേസമയം കൊവിഡിന് മുൻപ് നടന്ന വിവാഹങ്ങൾക്കും ഈ അനുകൂല്യം ലഭ്യമാകും. എന്നാൽ ഇത്തരം അപേക്ഷകളിൽ വിശ്വാസ്യത ഉറപ്പാക്കാൻ സാക്ഷികളുടെ സാന്നിദ്ധ്യം രജിസ്ട്രാർമാർ ഉറപ്പാക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുമ്പോൾ ഹിയറിംഗ് നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ കക്ഷികൾ അതിന് സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |