കടയ്ക്കാവൂർ: ഓട്ടോറിക്ഷ വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ പേരിൽ തമിഴ്നാട് സ്വദേശികളായ കുടുംബത്തെ ആക്രമിച്ച പ്രതികളെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്ര് ചെയ്തു. പെരുംകുളം സ്വദേശികളായ നാസർ (63), ഇയാളുടെ സഹോദരിയുടെ മകൻ ശേഖർ എന്ന ഷാജി (52) എന്നിവരാണ് അറസ്റ്റിലായത്. നാല്പത് വർഷമായി മണനാക്ക് പെരുങ്കുളം കാവുവിള റോഡ് സരസ്വതിയിൽ താമസിച്ച് പാൽകറവ നടത്തി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശി കറുപ്പസ്വാമി (63), മകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ബിജു (39), ബിജുവിന്റെ ഭാര്യ രാസാത്തി (34) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ നാലിന് പാൽ കറക്കാൻ പോയ കറുപ്പസാമിയാണ് മണനാക്കിൽ വച്ച് ആദ്യം ആക്രമണത്തിനിരയായത്. ഇയാളെ ക്രൂരമായി മർദ്ദിച്ച സംഘം ഒരു കൈ അടിച്ചൊടിച്ചു. പരിക്കേറ്റ് റോഡിൽ കിടന്ന കറുപ്പസ്വാമിയെ നാട്ടുകാരാണ്ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.രാവിലെ 9 മണിയോടെ കറുപ്പസ്വാമിയുടെ വീട്ടിലേക്ക് തിരികെയെത്തിയ അക്രമികൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബിജുവിന്റെ ഓട്ടോറിക്ഷ തല്ലിത്തകർത്തു. എതിർക്കാൻ ശ്രമിച്ച ബിജുവിനെയും ഭാര്യ രാസാത്തിയെയും ഇവർ ആക്രമിച്ചു. വീടിനും കേടുപാട് വരുത്തി.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒന്നാംപ്രതി നാസറിനെ മെഡിക്കൽ കോളേജിനു സമീപത്തെ ലോഡ്ജിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി ഷാജിയെ വർക്കല മുതൽ പിന്തുടർന്ന പൊലീസ് പെരുംകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പകൽ മുഴുവൻ ഒളിവിൽ കഴിഞ്ഞശേഷം രാത്രി മലപ്പുറത്തേക്ക് കടക്കാനായിരുന്നു തീരുമാനം. ഗുണ്ടാ പശ്ചാത്തലമുള്ളയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ഷാജി. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പിയും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കടയ്ക്കാവൂർ എസ്.എച്ച്.ഒ കെ. അജേഷ്, എസ്.ഐമാരായ ദീപു, നാസിറുദ്ദീൻ, മാഹീൻ, എ.എസ്.ഐമാരായ ശ്രീകുമാർ, ജയകുമാർ, എസ്.സി.പി.ഒ ജ്യോതിഷ്, സി.പി.ഒമാരായ സുജിൻ, സന്തോഷ്, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |