കൊച്ചി: ശുദ്ധജലമത്സ്യമായ വരാലിൽ (സ്‌നേക്ക്‌ഹെഡ് മുറൽ) വലിയ തോതിൽ നാടവിരകളെ കാണുന്നുണ്ടെന്നും അതുമൂലം സംസ്ഥാനത്ത് വരാൽ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) അറിയിച്ചു. അക്വാകൾകച്ചർ രംഗത്ത് എവിടെയെങ്കിലും ഏതെങ്കിലും തരത്തിൽ രോഗബാധയുണ്ടായാൽ പരിശോധിച്ച് സ്ഥിരീകരിക്കുന്ന സെൻട്രൽ റഫറൽ ലബോറട്ടറി പ്രവർത്തിക്കുന്നത് കുഫോസിലാണ്. സംസ്ഥാനത്തെ മത്സ്യകർഷകർ വർഷങ്ങളായി കുഫോസിലെ റഫറൽ ലാബോറട്ടറി സംവിധാനം രോഗനിർണ്ണയത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതുവരെ വരാൽ മത്സ്യങ്ങളിൽ നാടവിര രോഗബാധയുണ്ടായ ഒരു സാമ്പിളും കുഫോസിലെ ലാബിൽ പരിശോധനക്കായി വന്നിട്ടില്ലെന്ന് കുഫോസ് ഗവേഷണ വിഭാഗം മേധാവിയും റഫറൽ ലാബോറട്ടറിയുടെ ഇൻ ചാർജുമായ ഡോ.ദേവിക പിള്ള അറിയിച്ചു.
ഒട്ടേറെ മത്സ്യകർഷകർ ക്രിസ്മസ് വിപണയിലെ ലക്ഷ്യമിട്ട് വരാലിനെ വളർത്തുന്നുണ്ട്. അടുത്ത മാസം ആദ്യവാരത്തോടെ വിളവെടുപ്പ് ആരംഭിക്കാനിരിക്കെ കേരളത്തിൽ കൃഷി ചെയ്യുന്ന വരാലിൽ വ്യാപകമായി നാടവിരയുണ്ട് എന്ന് പ്രചരിപ്പിക്കുന്നത് വിപണിയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നാണ് സംശയം. ഏതെങ്കിലും ഫാമിലോ കുളത്തിലോ വരാൽ മത്സ്യങ്ങളിൽ നാടവിര ബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി ഫിഷറീസ് വകുപ്പ് ഉദ്യേഗസ്ഥരെ വിവരം അറിയിക്കുകയും സാമ്പിൾ കുഫോസ് മത്സ്യരോഗ നിർണയ റഫറൽ ലബോറട്ടറിയിൽ എത്തിക്കുകയും ചെയ്യണമെന്ന് ഡോ.ദേവിക പിള്ള അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |