ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മലയോര മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ. മുല്ലപ്പെരിയാറടക്കം പല ഡാമുകളിലും നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ബോൗഡിമേട്ടിനും ബോഡി നായ്‌ക്കനൂരിനുമിടയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടർന്നാണ് ഇവിടെ റോഡിലേക്ക് മരങ്ങൾ പതിച്ചത്. എട്ടാംവളവിലാണ് അപകടം. ഈ റൂട്ടിൽ ഗതാഗതം നിരോധിച്ചു. അതേസമയം വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകൾ തുറന്ന് വെളളം ഒഴുക്കിവിടുകയാണ്. ഇടുക്കിയിലെ മലയോര മേഖലയിലും മഴ തുടരുന്നു. പെരിയാർ തീരത്തുളളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാലായിരം ഘനയടി വെളളമാണ് മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കുന്നത്. മഴ ശക്തമായിട്ടും തമിഴ്‌നാട് ആവശ്യത്തിന് വെളളം കൊണ്ടുപോകാത്തതാണ് ജലനിരപ്പ് ഉയർന്നുനിൽക്കാൻ കാരണമായത്. 141.60 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്.
വൈകുന്നേരം പെയ്‌ത ശക്തമായ മഴയിൽ കോട്ടയം ജില്ലയിലും കനത്തെ വെളളക്കെട്ടും നദികൾ കരകവിയുന്ന സാഹചര്യവുമുണ്ടായി. കുറവിലങ്ങാട് ടൗൺ, പാലാ-രാമപുരം റോഡ്, പാലാ-കോഴ റോഡ് എന്നിവിടങ്ങളിൽ വെളളപ്പൊക്കമുണ്ടായി. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ പരക്കെയും വ്യാഴം, വെളളി ദിവസങ്ങളിൽ ശക്തമായുമുളള മഴയാണ് കേരളത്തിൽ പ്രവചിച്ചിരിക്കുന്നത്.
ആളിയാർ അണക്കെട്ടിലും ജലനിരക്ക് ഉയർന്നതിനെ തുടർന്ന് 11 ഷട്ടറുകൾ തുറന്നു. 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. കനത്ത മഴ തുടർന്നാൽ ഇനിയും കൂടുതൽ ഉയർത്താൻ സാദ്ധ്യതയുണ്ട്. ചിറ്റൂർ പുഴയുടെ തീരത്തുളളവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |