കൂത്താട്ടുകുളം: വമ്പൻ ട്വിസ്റ്റുമായി കേരള ലോട്ടറിയുടെ പൂജാ ബമ്പർ ഭാഗ്യവാൻ ഇന്നലെ രംഗത്തെത്തി. അഞ്ചു കോടി അടിച്ച ടിക്കറ്റിന്റെ ഉടമ ലോട്ടറി ഏജന്റ് ജേക്കബ് കുര്യൻ തന്നെ. കനറാ ബാങ്ക് ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു. ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ കൂത്താട്ടുകുളത്ത് ജേക്കബ് വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചതെന്ന് അറിഞ്ഞെങ്കിലും ഭാഗ്യവാനെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതോടെ, അവകാശവാദങ്ങളുമായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ എത്തിയിരുന്നു.
കിഴകൊമ്പ് പോസ്റ്റാഫീസ് ജംഗ്ഷനിലെ ലോട്ടറി റീട്ടെയിൽ വിൽപ്പന കേന്ദ്രത്തിന്റെ ഉടമയാണ് മോളേപ്പറമ്പിൽ ജേക്കബ്. തനിക്കായി മാറ്റിവച്ച ആർ.എ 591801 ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് ജേക്കബ് പറഞ്ഞു. ടിക്കറ്റ് വച്ച പേഴ്സ് വീട്ടിൽ നിന്ന് കണ്ടെടുക്കാൻ വൈകിയതിനാലാണ് ഭാഗ്യവാൻ താനാണെന്ന് അറിയാനും വൈകിയത്.
കൂത്താട്ടുകുളത്തെ മൊത്തവിതരണ ഏജൻസിയിൽ നിന്നു വാങ്ങിയ 10 ടിക്കറ്റുകൾ 15 ദിവസം കൊണ്ടാണ് വിറ്റതെന്നും ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് ആരാണ് വാങ്ങിയതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു ജേക്കബ് നേരത്തേ പറഞ്ഞിരുന്നത്.
30 വർഷമായി സ്റ്റേഷനറിക്കടയോടൊപ്പം ചായയും ലോട്ടറിയും വിറ്റുവരികയാണ് 54 കാരനായ ജേക്കബ്. പോളിയോ ബാധിച്ച് ഒരു കാലിന് സ്വാധീനക്കുറവുണ്ട്. കടയോടു ചേർന്നുള്ള വീട്ടിൽ തന്നെയാണ് താമസം. ഭാര്യ: ഗ്രേസി. മകൻ: എം.ബി.എ വിദ്യാർത്ഥി ജോജി.
തിരുവോണം ബമ്പറായ 12 കോടി ലഭിച്ചതും എറണാകുളം മരട് സ്വദേശി ജയപാലനാണ്. വിവരം വെളിപ്പെടുത്താൻ വൈകിയതിനെ തുടർന്ന് അന്നും സമൂഹമാദ്ധ്യമങ്ങളിൽ അവകാശ വാദങ്ങളുമായി പലരും എത്തിയിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |