കൊല്ലം: നിരത്തിലെ ക്രമക്കേടുകൾ തടയാൻ കാമറക്കണ്ണുമായി മോട്ടോർ വാഹന വകുപ്പും സജ്ജമാകുന്നു. ജില്ലയിലെ പ്രധാന കവലകളിലുൾപ്പടെ കെൽട്രോണിന്റെ നേതൃത്വത്തിൽ മോട്ടോർവാഹന വകുപ്പ് കാമറകൾ സ്ഥാപിച്ചുതുടങ്ങി. ഉടൻ പ്രവർത്തനം തുടങ്ങും. മോട്ടോർ വാഹന വകുപ്പിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ പൂർണ നിയന്ത്രണത്തിലാകും ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുക. ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽട്ട് ഇല്ലാതെയുമുള്ള യാത്ര, അമിത ലോഡ്, ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര തുടങ്ങിയ ക്രമക്കേടുകൾ കാമറകൾ ഒപ്പിയെടുക്കും. ഓട്ടോമാറ്റിക് സംവിധാനമാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. നമ്പർ പ്ളേറ്റിലെ കൃത്രിമമടക്കം ഏറ്റവും ചെറിയ ദൃശ്യങ്ങൾ ഉൾപ്പടെ ഒപ്പിയെടുക്കാൻ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ 50 കാമറകൾ സ്ഥാപിക്കുന്നുണ്ട്. നിരത്തിലെ വാഹന പരിശോധനയ്ക്ക് പുറമേ കാമറ ദൃശ്യങ്ങളിലൂടെ കൂടുതൽ നടപടി കൈക്കൊള്ളാനാണ് നീക്കം. സോളാർ സംവിധാനത്തിലാണ് കാമറകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വൈദ്യുത തടസങ്ങളൊന്നും ബാധകമാകില്ല.
കൺട്രോൾ റൂം കൊട്ടാരക്കരയിൽ
കൊട്ടാരക്കരയിലാണ് നിലവിൽ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെയാണ് കാമറകളുടെ കൺട്രോൾ റൂം സജ്ജമാക്കിയത്. കെൽട്രോണിന്റെ ഉദ്യോഗസ്ഥ സംഘമാണ് കാമറകളുടെ പ്രവർത്തനം ക്രോഡീകരിക്കുക. കാമറകൾ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ സഹിതം പിഴ ഈടാക്കേണ്ട തുക കണക്കാക്കി കെൽട്രോണിന്റെ ചുമതലക്കാർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് നൽകി ഒപ്പ് രേഖപ്പെടുത്തിയാണ് ബന്ധപ്പെട്ട വാഹന ഉടമകൾക്ക് അയയ്ക്കുക.
ഒളിച്ചുകളി കുറയും
പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ നിരത്തിൽ പരിശോധന ആരംഭിച്ചാൽ വാഹന യാത്രക്കാർക്ക് പലപ്പോഴും മുന്നറിയിപ്പ് കിട്ടാറുണ്ട്. ആദ്യം പോകുന്ന വാഹനങ്ങൾ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചും മറ്റുമാണ് മറ്റ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുക. ഹെൽമറ്റില്ലാത്തവരും സീറ്റ് ബെൽറ്റ് ധരിക്കാത്തവരും ഇതോടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയാറാണ് പതിവ്. കാമറകൾ സ്ഥാപിച്ചതോടെ ഇനി നിയമലംഘനങ്ങൾക്ക് പിഴ ഉറപ്പാണ്. അതുകൊണ്ടുതന്നെ നിരത്തിലെ പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |