തിരുവനന്തപുരം: ഒരു വർഷം നീണ്ടുനിന്ന പോരാട്ടങ്ങൾക്കൊടുവിൽ അനുപമയ്ക്ക് കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും. ഈയവസരത്തിൽ കുഞ്ഞിനായി നേരത്തേ തന്നെ പേര് നിശ്ചയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ.
'എയ്ഡൻ അനു അജിത്ത് ' എന്നാണ് പേര്. 'എയ്ഡൻ' എന്നാൽ തീപ്പൊരി എന്നാണ് അർത്ഥമെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുപമ വ്യക്തമാക്കി. തന്റെ കുഞ്ഞിനെ മൂന്ന് മാസം നന്നായി നോക്കിയ ആന്ധ്രാപ്രദേശിലെ ദമ്പതികൾക്ക് നീതി ലഭിക്കണമെന്നും അനുപമ പറയുന്നു.
'അവർക്കു നീതി ലഭിക്കേണ്ടത് എന്റെയും ആവശ്യമാണ്. എന്റെ കുട്ടിയെ മൂന്നു മാസം നന്നായി നോക്കിയവരാണ്. കുഞ്ഞിനെ ഞങ്ങൾക്കു കിട്ടിയാലും അവരുമായി ബന്ധം തുടരണമെന്നും, അവരെ കൂടെ നിർത്തണമെന്നുമാണ് ആഗ്രഹം. എന്നാൽ ഞാൻ എന്തോ കുറ്റം ചെയ്ത പോലെയാണു സൈബർ ആക്രമണം. അവർക്കു നീതി നിഷേധിച്ചതു ഞാനല്ല, ഇവിടെയുള്ള സ്ഥാപന അധികാരികളാണ്'- അനുപമ പറഞ്ഞു.
ആന്ധ്രയിലെ അദ്ധ്യാപക ദമ്പതികളായിരുന്നു കുഞ്ഞിനെ ദത്തെടുത്തത്.രജിസ്റ്റർ ചെയ്തു നാല് വർഷത്തിലേറെ കാത്തിരുന്ന ശേഷമായിരുന്നു ഇവർക്ക് കുഞ്ഞിനെ ലഭിച്ചത്. കാത്തിരുന്ന് കിട്ടിയ പൊന്നോമനയേയാണ് രണ്ട് ദിവസം മുൻപ് ഇവർക്ക് തിരികെ കൊടുക്കേണ്ടി വന്നത്.
ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ പ്രത്യേക പരിഗണനയും മുൻഗണനയും നൽകണമെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയോട് ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. അതോറിട്ടിയിൽ പുതുതായി രജിസ്റ്റർ ചെയ്താൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അതിനാൽ ദത്തെടുക്കൽ ലിസ്റ്റിൽ വീണ്ടും അവരെ ഉൾപ്പെടുത്തി മാനുഷിക പരിഗണ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |