ആലുവ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത മോഫിയ അനുഭവിച്ചിരുന്നത് കടുത്ത പീഡനങ്ങളായിരുന്നുവെന്ന് സുഹൃത്ത് ജോവിൻ വെളിപ്പെടുത്തി. സുഹൈൽ ഒരു ജോലിക്കും പോകില്ല, മാനസികമായും ശാരീരികമായും മോഫിയയെ ഉപദ്രവിച്ചിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും ഒരുവിധം എല്ലാ വിഷമങ്ങളും അവൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോവിൻ പറഞ്ഞു. തൊടുപുഴ അൽ അസർ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും മോഫിയയുടെ സഹപാഠിയുമാണ് ജോവിൻ.
പലതും വീട്ടിൽ അറിയിക്കുമെന്ന അവസ്ഥ വന്നതോടെയാണ് മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ചു തുടങ്ങിയത്. സുഹൈലിന്റെ മാതാപിതാക്കളും മോഫിയയെ പല തരത്തിലും ദ്രോഹിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് സുഹൈലിന് ജോലി ഗൾഫിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, വിവാഹത്തിന് ശേഷം ഇനി തിരികെ ഗൾഫിലേക്കില്ലെന്നും സിനിമയിലേക്ക് ഇറങ്ങുകയാണെന്നും തിരക്കഥ മനസിലുണ്ടെന്നുമൊക്കെ പറഞ്ഞാണ് മോഫിയയെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ, ഒന്നും ചെയ്യാതെ മൊബൈലിൽ ആയിരുന്നു മുഴുവൻ സമയവും. മോഫിയ അത് ചോദ്യം ചെയ്ത് തുടങ്ങിയതോടെ അവളോട് ദേഷ്യമായി. പിന്നീട് ശാരീരിക ഉപദ്രവവും തുടങ്ങി. സുഹൈലിന്റെ വീട്ടുകാരും അവളോട് മോശമായാണ് പെരുമാറി കൊണ്ടിരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ പലവട്ടം അവളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അത് അവളെ ഒരുപാട് തളർത്തി.
സുഹൈൽ പറയുന്ന ശരീരഭാഗങ്ങളിലെല്ലാം പച്ച കുത്താനും നിർബന്ധിക്കുമായിരുന്നു. അതുപോലെ, പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. എല്ലാം എതിർത്തതോടെ അവളെ മാനസിക രോഗിയായി നാട്ടിലും വീട്ടിലും ചിത്രീകരിച്ചു. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് അവളുടെ കൂടെ അവരെങ്കിലും നിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അവരൊന്ന് അവളെ കേൾക്കാൻ കൂട്ടാക്കിയിരുന്നുവെങ്കിൽ ഞങ്ങൾക്കൊപ്പം അവളും ഇന്നും ക്ലാസിൽ ഉണ്ടാകുമായിരുന്നുവെന്നും ജോവിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |