തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 22ന് രാത്രിയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കിട്ടുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയി പരിശോധിച്ചു, ആൺകുട്ടിയെ രേഖകളിൽ പെൺകുട്ടിയാക്കി മാറ്റി. ഇതിൽ തന്നെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സതീശൻ ആരോപിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 11ന് വീണ്ടും കുട്ടിയെ അന്വേഷിച്ച് അനുപമ എത്തിയപ്പോൾ ബന്ധപ്പെട്ടവർ ഒരു മറുപടിയും അവർക്ക് കൊടുത്തില്ല. ഓഗസ്റ്റ് 16ന് ദത്ത് കൊടുത്തത് സ്ഥിരപ്പെടുത്താൻ കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. താൽക്കാലികമായ ദത്ത് നടപടികൾ പിൻവലിച്ച് കുട്ടിയെ ആന്ധ്രയിൽ നിന്ന് വരുത്തി ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ സി ഡബ്ല്യൂ സി അത് ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു.
കുഞ്ഞുങ്ങളെ ദത്തെടുക്കലിന് കാർക്കശമായ നടപടിക്രമങ്ങളുണ്ടെങ്കിലും, നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി അടക്കമുള്ളവരും അറിഞ്ഞുകൊണ്ട് സി പി എം നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. ഇതൊരു മനുഷ്യക്കടത്താണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |