ന്യൂഡൽഹി: തനിക്കും കുടുംബത്തിനും ഐസിസ് തീവ്രവാദികളുടെ വധഭീഷണിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്ററും ബി ജെ പി എം പിയുമായ ഗൗതം ഗംഭീർ. ഈ മെയിൽ വഴി ഐസിസിന്റെ കാശ്മീർ വിഭാഗമാണ് തനിക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് ഗംഭീർ പറഞ്ഞു. ബി ജെ പി എംപിയുടെ പരാതിയെ തുടർന്ന് ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വീടിനുള്ള സുരക്ഷ വർദ്ധിപ്പിച്ചു. വധഭീഷണിയുണ്ടെന്ന ഗംഭീറിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിച്ചെന്നും ഡൽഹി പൊലീസ് മദ്ധ്യമേഖലാ ഡി സി പി ശ്വേതാ ചൗഹാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗംഭീറിന് ഐസിസിന്റെ വധഭീഷണി ലഭിക്കാനുള്ള കാരണം വ്യക്തമല്ലെന്നും ഈമെയിൽ അയച്ചവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ശ്വേതാ ചൗഹാൻ അറിയിച്ചു. കുറ്റവാളികൾ എത്രയും പെട്ടെന്ന് പൊലീസ് പിടിയിലാകുമെന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗംഭീര്‍ അതിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. 2019ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിച്ച ഗംഭീർ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |