കോലഞ്ചേരി: സാമ്പാറിൽ മുങ്ങിത്തപ്പിയാലും ഇനി മുരിങ്ങാക്കോൽ കണ്ടെന്നു വരില്ല. ഇതുവരെ ഓസിന് നൽകിയ സാമ്പാറിനും കാശീടാക്കാനൊരുങ്ങി ഹോട്ടലുകൾ. പച്ചക്കറി വില റോക്കറ്റിലേറിയപ്പോൾ പിടിച്ചു നിൽക്കാൻ വഴി തേടുകയാണ് ഹോട്ടലുടമകൾ. തക്കാളിവില സെഞ്ച്വറിയടിച്ചപ്പോൾ മുരിങ്ങക്കോൽ ഡബിൾ സെഞ്ച്വറിയടിച്ചു. വെള്ളരി അർദ്ധ സെഞ്ച്വറിയും! പച്ചക്കായയൊഴിച്ച് സർവതിനും വില കയറി. ഈ പോക്കു പോയാൽ സസ്യാഹാരികൾ വലയും.
ശബരിമല സീസൺ തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നത്. വില കൈയ്യിലൊതുങ്ങാതെ വന്നതോടെ ഹോട്ടലുകളിൽ പൊറോട്ടയ്ക്കും ദോശയ്ക്കും ഫ്രീ നൽകി വന്ന സാമ്പാറും നിറുത്തലാക്കി തുടങ്ങി. വഴുതന, വെണ്ടക്ക എന്നിവയുടെ വിലയും 70 ആയി ഉയർന്നു. ബീൻസും, വെണ്ടക്കയും, ക്യാരറ്റും 80 പിന്നിട്ടു. ഹോട്ടലുകളിൽ നിന്നു ടൊമാറ്റോ ഫ്രൈയും മുട്ട റോസ്റ്റും അപ്രത്യക്ഷമായതിനു പിന്നാലെ സാമ്പാറിലെ കഷ്ണങ്ങളും 'പിശുക്കന്മാരായി'. രാവിലെ ഇഡലിക്കും ദോശയ്ക്കുമൊപ്പം വിളമ്പുന്ന തക്കാളി ചട്ണിക്കും ഗമ കൂടി. തക്കാളിയില്ലാത്ത കറികളോടാണ് ഇപ്പോൾ വീട്ടമ്മമാർക്കും ഗൃഹനാഥനും ഒരുപോലെ പ്രിയം. ഇനി സാമ്പാറിലും അൽപം പിശുക്കു കാണിച്ചാലേ കുടുംബ ബഡ്ജറ്റ് താളം തെറ്റാതെ നോക്കാനാകൂവെന്നാണു വീട്ടമ്മമാരുടെ അഭിപ്രായം.
കാലാവസ്ഥ ചതിച്ചു
പച്ചക്കറി പ്രധാനമായെത്തുന്ന തമിഴ്നാട്ടിലെ കാലാവസ്ഥ മാറ്റം കൃഷിയെ കാര്യമായി ബാധിച്ചതോടെ വിളവെടുപ്പ് കുറഞ്ഞു. ഇതോടെ വിലയും വർദ്ധിച്ചു. സംസ്ഥാനത്ത് ഇപ്പോൾ മുരിങ്ങാക്കോലിന്റെ സീസണല്ല, തമിഴ്നാട്ടിൽ നിന്നും എത്തണം . തമിഴ്നാട്ടിലും ശബരിമല വ്രതം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറി. അതോടെ പുറത്തേക്ക് കൊടുക്കാനുള്ള പച്ചക്കറിയും കുറവായി. ഡിമാൻഡ് കൂടിയപ്പോൾ വിലയും കൂടി. വില ഇനിയും കൂടുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. കാലം തെറ്റി പെയ്യുന്ന മഴ പച്ചക്കറി ചീഞ്ഞുപോകുന്നതിന് കാരണമാകുന്നതും വിലക്കയറ്റത്തെ ബാധിക്കുന്നുണ്ട്.
ഇന്നത്തെ പച്ചക്കറി ചില്ലറ വില്പന വില - കഴിഞ്ഞയാഴ്ചത്തെ വില
തക്കാളി 110 -60
മുരിങ്ങാക്കോൽ 200 -80
പയർ 70 -50
ബീൻസ് 80 -60
വെണ്ടക്ക 80 -60
ക്യാരറ്റ് 80 - 60
പടവലങ്ങ 80 -20
വഴുതന 60 -30
ബീറ്റ് റൂട്ട് 60- 30
കാബേജ് 40 -30
വെള്ളരി 50 -20
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |