ഭുവനേശ്വർ:അയൽവാസിയുടെ വിവാഹാഘോഷത്തോടനുബന്ധിച്ചുള്ള ഡി.ജെ. പാർട്ടിക്ക് ഒച്ച കൂടിയത് മൂലം തന്റെ ഫാമിലെ 63 കോഴികൾ ഹൃദയാഘാതം വന്ന് ചത്തെന്ന വിചിത്ര പരാതിയുമായി കർഷകൻ.
ഒഡിഷ കണ്ടഗരഡി ഗ്രാമത്തിലെ കോഴി ഫാം ഉടമയായ രഞ്ജിത് പരീദയാണ് പരാതിക്കാരൻ.
ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ രാമചന്ദ്ര പരീദയുടെ വീട്ടിലെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായ ഡി.ജെ പാർട്ടി രാത്രി 11.30നാണ് രഞ്ജിത്തിന്റെ വീടിന് മുന്നിലൂടെ കടന്നുപോയത്. മ്യൂസിക് സംഘം ഫാമിന് സമീപത്തെത്തിയപ്പോൾ തന്നെ കോഴികൾ വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങി. ചില കോഴികൾ ചാടുകയും ഓടുകയും ചെയ്തു. ഇതോടെ ഡി.ജെയുടെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അയൽവാസി തയാറായില്ല. ചൊവിപൊട്ടിക്കുന്ന തരത്തിൽ പാർട്ടി തുടർന്നു. ഇതാണ് കോഴികൾ ചത്തുപോകാൻ കാരണമെന്നും രഞ്ജിത്തിന്റെ പരാതിയിൽ പറയുന്നു.
ഉച്ചത്തിലുള്ള ശബ്ദം കേട്ട് തറയിൽ വീണ കോഴികളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അടുത്തുള്ള മൃഗഡോക്ടറെ സ്ഥലത്തെത്തിച്ച ശേഷമാണ് 63 കോഴികളും ചത്തുവെന്ന് സ്ഥിരീകരിച്ചത്. ഉച്ചത്തിലുള്ള ശബ്ദം കോഴികളിൽ ഞെട്ടലുണ്ടാക്കിയെന്നും ഇതുമൂലം ഹൃദയാഘാതം വന്നതായിരിക്കാമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും രഞ്ജിത് ആരോപിച്ചു.
അതേസമയം രഞ്ത്തിന്റെ ആക്ഷേപങ്ങൾ അയൽവാസി തള്ളി. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡി.ജെ മ്യൂസിക്കിന്റെ ശബ്ദം കുറച്ചിരുന്നുവെന്ന് രാമചന്ദ്രൻ പറഞ്ഞു. ശബ്ദം കേട്ട് കോഴികൾ ചത്തുവെന്ന് പറയുന്നത് ശരിയല്ല, റോഡ് മാർഗം വഹനങ്ങളുടെ ഹോൺ ഉൾപ്പെടെയുള്ള ശബ്ദങ്ങൾക്കിടയിലൂടെയാണ് ദിനംപ്രതി ലക്ഷക്കണക്കിന് കോഴികളെ എല്ലായിടത്തേക്കും എത്തിക്കുന്നത്. അതിനാൽതന്നെ ഡി.ജെ മ്യൂസിക് കാരണം ഫാമിലെ കോഴികൾ ചത്തുവെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
എൻജിനിയറിംഗ് ബിരുദധാരിയായ രഞ്ജിത് രണ്ടു ലക്ഷം രൂപ ലോൺ എടുത്ത് 2019ലാണ് കോഴി ഫാം ആരംഭിച്ചത്. കോഴികളെല്ലാം ചത്തതിന് പിന്നാലെ അയൽവാസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ രഞ്ജിത്ത് ശ്രമിച്ചിരുന്നു. എന്നാൽ രാമചന്ദ്രൻ നഷ്ടപരിഹാരം നൽകാൻ തയാറാകാതിരുന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |