ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 29ന് തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. വിവാദ നിയമങ്ങൾ പാർലമെന്റിൽ റദ്ദാകുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് കർഷകർ. നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) നിയമം, കർഷക ശാക്തീകരണ സംരക്ഷണ നിയമം (വില ഉറപ്പ് ഉടമ്പടി), അവശ്യസാധന ഭേദഗതി നിയമം എന്നിവ റദ്ദാക്കാനുള്ള ബില്ലാണിത്.
നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയിൽ പോലും ഇല്ലെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിതെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.മിനിമം താങ്ങുവില നടപ്പാക്കാൻ പുതിയ കമ്മിറ്റിക്ക് രൂപം നൽകുന്നത് മന്ത്രിസഭ ചർച്ച ചെയ്‌തില്ലെന്നും നടപടിക്രമങ്ങൾ പ്രകാരം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 സെപ്തംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ സമരം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് നിയമങ്ങൾ പിൻവലിക്കുമെന്ന് നവംബർ 19 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കർഷക ക്ഷേമത്തിനായി കൊണ്ടു വന്ന നിയമങ്ങൾ ഒരു വിഭാഗത്തെ ബോദ്ധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സമ്മതിച്ച പ്രധാനമന്ത്രി പൗരന്മാരോട് ക്ഷമ പറഞ്ഞു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |