ലണ്ടൻ : അഫ്ഗാനിജൽ താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം ജീവനുമായി പരക്കം പായുകയായിരുന്ന അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾക്ക് ബ്രിട്ടനിൽ ഊഷ്മള സ്വീകരണം. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്ന് സുരക്ഷിതമായ ബ്രിട്ടനിലേക്കുള്ള അവരുടെ യാത്രയ്ക്ക് താങ്ങായത് റിയാലിറ്റി ഷോകളിലൂടെ താരമായ ഫാഷൻ ഐക്കൺ കിം കർദാഷിയൻ. താരങ്ങളെ ചാർട്ടേഡ് വിമാനത്തിൽ ബ്രിട്ടനിൽ എത്തിക്കാനുള്ള എല്ലാം ചെലവുകളും വഹിച്ചത് കർദാഷിയന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയാണ്.
വനിതാ ഫുട്‌ബോൾ ടീമിലെ 35 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട 130 പേരാണ് ലണ്ടനിൽ കഴിഞ്ഞ ദിവസം എത്തിയത്. ടീമിലെ മറ്റ് അംഗങ്ങൾ നേരത്തേ പോർച്ചുഗലിലേക്ക് രക്ഷപ്പെട്ടിരുന്നു.താലിബാൻ ഭരണത്തിലെത്തിയതോടെ അഫ്ഗാനിൽ നിന്ന് പലായനം ചെയ്ത ടീം അംഗങ്ങളും കുടുംബാംഗങ്ങളും 30 ദിവസമായി പാക്കിസ്ഥാനിലായിരുന്നു. ഒരു മാസം മാത്രം പാക്കിസ്ഥാനിൽ കഴിയാനാണ് അവർക്ക് വിസയുണ്ടായിരുന്നത്. വിസ കാലാവധി തീർന്നാൽ അഫ്ഗാനിസ്ഥാലേക്കു മടങ്ങേണ്ടിവരുമോ എന്ന ആശങ്കയ്ക്കിടെയാണ് സഹായവുമായി കർദാഷിയൻ എത്തിയത്. താരം ഇതേക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ പ്രതിനിധിയാണ് യാത്രയ്ക്ക് മേൽനോട്ടം വഹിച്ചത്. അഫ്ഗാനിൽ കഴിഞ്ഞ ഓരോ ദിവസവും ഭീകരമായിരുന്നെന്ന് ഇപ്പോഴും നടുക്കത്തോടെ അവർ ഓർമ്മിക്കുന്നു. അവരുടെ യാത്രയ്ക്കു വേണ്ടി രഹസ്യമായി പ്രവർത്തിച്ച് യാത്ര സുഗമമാക്കിയ കർദാഷിയന് അവർ നന്ദി പറയുകയും ചെയ്യുന്നു. രക്ഷപ്പെട്ടെത്തിയ താരങ്ങൾക്ക് ബ്രിട്ടനിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബായ ലീഡ്സ് യുണൈറ്റഡ് പരിശീലന സൗകര്യമുൾപ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുട്‌ബോൾ വെറുമൊരു വിനോദം മാത്രമല്ലെന്നും ഏകാധിപത്യത്തിനെതിരെ പോരാടാനുള്ള ആയുധമാണന്നും കൂടി ഈ സംഭവം തെളിയിക്കുന്നതായി ലീഡ്സ് യുണൈറ്റഡ് അധികൃതർ പറഞ്ഞു. കളി വിലക്കിയതോടെ താരങ്ങൾക്കു വേണമെങ്കിൽ ഫുട്‌ബോൾ ഉപേക്ഷിക്കാമായിരുന്നു. എന്നാൽ, ഫുട്‌ബോൾ അതവരുടെ ജീവശ്വാസമാണെന്ന് അവർ തെളിയിച്ചെന്ന് ലീഡ്സ് ക്ലബ് അഭിപ്രായപ്പെട്ടു. 1996 മുതൽ 2001 വരെ താലിബാൻ നിയന്ത്രണത്തിലായിരുന്നപ്പോൾ അഫ്ഗാനിൽ വനിതാ ഫുട്‌ബോൾ വിലക്കിയിരുന്നു. വനിതകൾക്ക് ഒരു കായിക ഇനത്തിലും പങ്കെടുക്കാൻ അനുമതി കൊടുത്തിരുന്നില്ല. ഇനിത്തവണ വനിതാ ഫുട്ബോൾ ടീമിനെ നിരോധിച്ചതായി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊതു സ്‌റ്റേഡിയങ്ങളിൽ കളിക്കാൻ ഇതുവരെ അനുവദിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |