ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 14 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറിടങ്ങളിൽ നിന്നാണ് പഴകിയതും, ഉപയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും, പിഴ ഈടാക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറി എസ്.നാരായണന്റെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകർ പരിശോധനകൾക്ക് നേതൃത്വം നൽകി. ജെ.എച്ച്.ഐ.മാരായ മോഹനകുമാർ, പ്രീത ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് തുടർന്നാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദു ചെയ്ത് അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |