തിരുവനന്തപുരം: ഡി.എൻ.എ പരിശോധനയിൽ കുഞ്ഞിന്റെ മാതാപിതാക്കൾ അനുപമയും അജിത്തുമാണെന്ന് വ്യക്തമാകുകയും കുഞ്ഞിനെ വിട്ടുകൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തതോടെ തലസ്ഥാന നഗരിയിൽ ഉദ്വേഗ ജനകമായിരുന്നു ഇന്നലത്തെ പകൽ. കുഞ്ഞിനെ ഉടൻ വിട്ടുനൽകുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചതിന് പിന്നാലെ 30ന് വച്ചിരുന്ന കേസ് കുടുംബകോടതി മുൻകൂറായി പരിഗണിച്ചതോടെ കുഞ്ഞ് ഉടൻ അനുപമയുടെ കൈകളിലെത്തുമെന്ന് ഉറപ്പായിരുന്നു.ഇതോടെ ദേശീയ ചാനലുകളുൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ ദത്ത് വാർത്തയും വിവാദങ്ങളും ലൈവായി. ഉച്ചയ്ക്ക് 12ഓടെ ബാലാവകാശ കമ്മിഷനിൽ ഹിയറിംഗിനായി പോയ അജിത്തും അനുപമയും തിരികെ സത്യാഗ്രഹപന്തലിൽ എത്തിയതിന് പിന്നാലെ സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം കേസ് കോടതിയുടെ മുൻകൂർ പരിഗണനയിലായി. ശിശുക്ഷേമ സമിതിയോട് കുട്ടിയെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട വിവരം അറിഞ്ഞയുടൻ അനുപമയും അജിത്തും പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങാനായി പുറപ്പെട്ടു.
കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടറുടെ സേവനം തേടിയ കോടതി അനുപമയോടും അജിത്തിനോടും കോടതിയിലെത്താൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച കോടതി നടപടികൾ ഒന്നരമണിക്കൂറിന് ശേഷം
കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കൈമാറി ദത്ത് സംബന്ധമായ കേസുകൾ തീർപ്പാക്കിയതോടെയാണ് അവസാനിച്ചത്. ഇതോടെ സ്വന്തം കുഞ്ഞിനായി തെരുവിലിറങ്ങേണ്ടിവന്ന അനുപമയുടെ സമരത്തിന്റെ ആദ്യഘട്ടം സഫലമായി.
കോടതിയിൽ നിന്ന് കമ്പിളിയിൽ പൊതിഞ്ഞ കുഞ്ഞുമായി സമരപ്പന്തലിലെത്തിയ അനുപമ എല്ലാവർക്കും നന്ദി പറഞ്ഞശേഷം കുഞ്ഞുമായി പ്ളാമൂട് ചാറാച്ചിറ റോഡിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. പിന്നാലെ മാദ്ധ്യമങ്ങളും. വീട്ടിലെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്ത് ആഹ്ളാദം പ്രകടിപ്പിച്ച അനുപമയും അജിത്തും മാദ്ധ്യമങ്ങൾക്കും സമരത്തിന് പിന്തുണ നൽകിയവർക്കും നന്ദി പറഞ്ഞു. അജിത്തിന്റെ ബന്ധുക്കളും അയൽവാസികളും ഇരുവരുടെയും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേർ എയ്ഡൻ അനു അജിത്ത് അച്ഛനമ്മമാരുടെ കൈകളിലെത്തിയതിന്റെ ആഹ്ളാദം പങ്കിടാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |