ആലുവ: നിയമവിദ്യാർത്ഥിനി മോഫിയ പർവീനിന്റെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി പിതാവ് ദിൽഷാദ് സലിം. ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ വീട്ടിൽ ക്രൂരപീഡനങ്ങളാണ് മോഫിയയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദിൽഷാദ് പറഞ്ഞു.
ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് സുഹൈലെന്നും പിതാവ് ആരോപിച്ചു. പുറത്തുപറയാൻ കഴിയാത്ത ലൈംഗിക വൈകൃതങ്ങൾക്കാണ് മകൾ ഇരയായതെന്ന് ദിൽഷാദ് പറഞ്ഞു. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മർദ്ദിച്ചിരുന്നു. യുട്യൂബിൽ വീഡിയോ നിർമ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് മകൾ പറഞ്ഞത്. പിന്നാലെ കൈ ഒടിക്കാൻ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പിന്നീട് പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു. പഠനം നിറുത്താനും നിർബന്ധിച്ചു. ഈ ഘട്ടത്തിലാണ് മോഫിയ പരാതി നൽകിയത്. ഇതോടെ പരാതി ഒതുക്കാനുള്ള ശ്രമം സി.ഐ നടത്തിയെന്നും പിതാവ് ആരോപിച്ചു.
റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മിഷൻ
മോഫിയ പർവീനിന്റെ വീട് യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം സന്ദർശിച്ചു. പൊലീസിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി അവർ പറഞ്ഞു. പഴുതടച്ചുള്ള അന്വഷണവും നടപടിയും ഉണ്ടാകും. കമ്മിഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |