വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണം ഒരുകിലോമീറ്റർ പിന്നിട്ടു. അടുത്തമാസം മുതൽ പുലിമുട്ട് ബലപ്പെടുത്താനുള്ള അക്രോപോഡുകൾ സ്ഥാപിച്ചുതുടങ്ങും. കരിങ്കൽക്ഷാമമാണ് പുലിമുട്ട് നിർമ്മാണത്തിന് തടസമായി നിന്നത്. ഇത് പരിഹരിക്കുന്നതിന് കരമാർഗത്തിനൊപ്പം കടലിലൂടെയും കല്ലെത്തിക്കുന്നതാണ് നിർമ്മാണത്തിന് ഗതിവേഗം പകർന്നത്. അഞ്ച് ബാർജുകൾ ഉപയോഗിച്ചാണ് ടൺകണക്കിന് കല്ല് പദ്ധതി പ്രദേശത്തേക്ക് എത്തിക്കുന്നത്. ഇതോടൊപ്പം 200 ലോറികളും വിവിധയിടങ്ങളിൽ നിന്ന് കല്ലുമായി എത്തുന്നു. തുറമുഖ പരിസരത്ത് ഇവ നിക്ഷേപിക്കുന്നതിന് സൗകര്യമില്ലാത്തതിനാൽ തുറമുഖ നിർമ്മാണ കമ്പനി ഏറ്റെടുത്ത മറ്റ് സ്ഥലങ്ങളിലാണ് ഇപ്പോൾ കല്ല് ശേഖരിക്കുന്നത്.
ലോറികളിൽ എത്തിക്കുന്ന കല്ല് വേ ബ്രിഡ്‌ജിൽ തൂക്കംനോക്കി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ഇവ പുലിമുട്ട് നിർമ്മാണ സ്ഥലങ്ങളിൽ എത്തുന്നതിനും ലോറികൾ സജ്ജമാണ്.
കൊല്ലത്തു നിന്നും മുതലപ്പൊഴിയിൽ നിന്നുമാണ് ബാർജുകളിൽ കല്ലെത്തിക്കുന്നത്. ഇന്നലെ കൊല്ലത്തു നിന്ന് കരിങ്കല്ലുമായി ബോട്ടം ഓപ്പൺ ബാർജ് തുറമുഖത്തെത്തിയിരുന്നു.
വേണ്ടത് 75 ലക്ഷം മെട്രിക് ടൺ
പുലിമുട്ട് നിർമ്മാണത്തിനായി ആകെ വേണ്ടത് 75 ലക്ഷം മെട്രിക് ടൺ കല്ലാണ്.
കൊല്ലം, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലുൾപ്പെടെ 18 ലക്ഷം മെട്രിക് ടൺ കരിങ്കല്ല് ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. പുലിമുട്ടുകളുടെ സംരക്ഷണത്തിനായി 10500 അക്രോപോഡുകൾ തയ്യാറായിക്കഴിഞ്ഞു. ഇവ അടുത്തമാസം മുതൽ പുലിമുട്ടിനോടു ചേർന്ന് നിക്ഷേപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പുലിമുട്ട് 3100 മീറ്ററിൽ
3100 മീറ്റർ നീളത്തിലാണ് പദ്ധതി പ്രദേശത്ത് പുലിമുട്ട് നിർമ്മിക്കുന്നത്. നിർമ്മാണം തുടങ്ങിയശേഷം കടൽക്ഷോഭത്തിൽപ്പെട്ട് പുലിമുട്ടിന്റെ കുറച്ച് ഭാഗം നഷ്ടപ്പെട്ടിരുന്നു. ശേഷിച്ച 676 മീറ്ററിൽ നിന്നാണ് ഇപ്പോൾ പുലിമുട്ടിന്റെ നീളം1000 മീറ്ററിലെത്തിച്ചത്. ഇനി 200 മീറ്റർ കൂടി നിർമ്മിച്ച ശേഷം പുലിമുട്ട് ഇടതുവശത്തേക്ക് വളയും. അവിടെ നിന്ന് ബർത്തിന് സമാന്തരമായാണ് നിർമ്മാണം. പുലിമുട്ട് 1000 മീറ്റർ എത്തിയതോടെ ബർത്തിനും കടലിനും ഇടയിൽ 800 മീറ്റർ നീളത്തിലും 150 മീറ്റർ വീതിയിലും കടൽ നികത്തും. ഇവിടെയാണ് ബർത്ത്, യാർഡ്, ക്രെയിൻ ഉൾപ്പെടെയുള്ളവ സജ്ജീകരിക്കുന്നത്.
മറ്റ് നിർമ്മാണങ്ങളും പൂർത്തിയാകുന്നു
തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായുള്ള 220 കെ.വി സബ് സ്റ്റേഷൻ, മറ്റ് ഓഫീസുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.
യാർഡിന് ചുറ്റും സംരക്ഷണവേലിയും നിർമ്മിച്ചു. പുലിമുട്ട് ബലപ്പെടുത്തുന്നതിനുള്ള അക്രോപോഡുകളുടെ നിർമ്മാണവും ഏകദേശം പൂർത്തിയായി. ബൈപാസ് റോഡും തുറമുഖവുമായി ബന്ധിപ്പിക്കുന്ന ആധുനിക രീതിയിലുള്ള ജിയോസെൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നു. രണ്ടു പാലങ്ങളുടെ നിർമ്മാണവും ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |