ഷില്ലോംഗ് : മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്‌മ അടക്കം 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ ചേർന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു രാജി കത്ത് നിയമസഭാ സ്‌പീക്കർക്ക് സമർപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി തൃണമൂൽ കോൺഗ്രസ് മാറി. ഇന്ന് ഉച്ചയോടെ എംഎൽഎമാർ മാദ്ധ്യമങ്ങളെ കാണും.
കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദ്, അശോക് തൻവാർ എന്നിവർ തൃണമൂലിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോൺഗ്രസ് നേതാക്കളും കോൺഗ്രസ് വിട്ടത്. ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഇതിന് മുമ്പ് അസം, ഗോവ, യുപി, ബീഹാർ, ഹരിയാന എന്നിവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് സ്വാധീനം ചെലുത്തിയിരുന്നു. അടുത്തിടെ ബിജെപിക്കെതിരെ പോരാടാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തൃണമൂലിലേക്ക് മമതാ ബാനർജി ക്ഷണിച്ചിരുന്നു.
കഴിഞ്ഞ കുറച്ചുനാളായി കോൺഗ്രസ് നേതൃത്വവുമായി അകന്നു നിൽക്കുകയായിരുന്നു മുകുൾ സാംഗ്‌മ. വിൻസെന്റ് എച്ച് പാലയെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയതോടെയാണ് അദ്ദേഹം പരസ്യമായ അതൃപ്‌തി പ്രകടിപ്പിച്ചത്. തുടർന്ന്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സാംഗ്‌മയ്‌ക്കൊപ്പം മറ്റു പതിനൊന്ന് എംഎൽഎമാർ കൂടി പാർട്ടി വിട്ടത് കോൺഗ്രസിന് വൻ തിരിച്ചടി തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |