മുംബയ്: മാദ്ധ്യമപ്രവർത്തകയെയും മറ്റൊരു പെൺകുട്ടിയെയും കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പൊതുവികാരത്തിന്റെ അടിസ്ഥാനത്തിൽ വിധി പറയരുതെന്ന് പ്രസ്താവിച്ചാണ് മൂന്നുപ്രതികളുടെയും വധശിക്ഷ റദ്ദാക്കിയത്. 2013ൽ മുംബയിൽ ശക്തിമില്ലിൽ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്‌ത കേസിലാണ് നടപടി.
അതേ വർഷം ജൂലായിൽ മറ്റൊരു പെൺകുട്ടിയെയും പ്രതികൾ ബലാത്സംഗം ചെയ്‌തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. പ്രതികൾക്ക് പരോൾ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറയ്‌ക്കുകയാണ് ബോംബെ ഹൈക്കോടതി ചെയ്‌തത്.
'ശക്തി മിൽ കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ബലാത്സംഗത്തിന് ഇരയായയാൾ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നു. അത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ല. വധശിക്ഷ അപൂർവമാണ്. അതൊരിക്കലും ജനരോഷത്തിന്റെ അടിസ്ഥാനത്തിലാകരുത്." ഹൈക്കോടതി പറഞ്ഞു. 2014 ലായിരുന്നു സെഷൻസ് കോടതി കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
വിജയ് മോഹൻ യാദവ് (18), മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി (20), മുഹമ്മദ് സലിം അൻസാരി (27) എന്നിവരാണ് കേസിലെ കുറ്റക്കാർ. പ്രായപൂർത്തിയാകാത്ത ഒരാളും പ്രതിപട്ടികയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |