കോഴിക്കോട്: എസ്.ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത ക്രിമിനൽ കേസ് പ്രതിയെ പൊലീസ് കൈയോടെ പൊക്കി അകത്താക്കി. . കണ്ണൂര്‍ നാറാത്ത് സ്വദേശി എം ഷമീമാണ് പിടിയിലായത്. വീട് ആക്രമണക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഇയാൾ എസ്.ഐയ്ക്കും നാട്ടുകാർക്കുമെതിരെ ഭീഷണിയുമായി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ കെ.വി.സഹദിനെ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. എന്നാല്‍ ക്വട്ടേഷന്‍സംഘത്തിലെ ഷമീം ഉള്‍പ്പെടെയുള്ളവര്‍ കാറില്‍ കടന്നുകളയുകയായിരുന്നു. ഒളിവില്‍പോയ ഷമീം മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. എസ്.ഐ. സാറിന്റെ ജീവിതം മുട്ടിപ്പോവുമെന്നും താന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങാന്‍ പോവുകയാണെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രതി പറഞ്ഞിരുന്നത്. താന്‍ പണി തുടങ്ങാന്‍ പോവുകയാണെന്നും ഭീഷണിപ്പെടുത്തിയിരുന്നു. നാദാപുരത്തെ നാട്ടുകാര്‍ക്കെതിരേയും ഇയാള്‍ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രതിയെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചത്.
ഷമീം കണ്ണൂരിലുണ്ടെന്ന സൂചന ലഭിച്ചതോടെ നാദാപുരത്തുനിന്നുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാവിലെ തന്നെ കണ്ണൂരില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ഇയാളെ ഒളിസങ്കേതത്തില്‍നിന്ന് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരത്തെ വീടുകയറിയുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |