കൊച്ചി: പാതയോരത്തും പൊതുസ്ഥലത്തും അനധികൃതമായി നാട്ടിയ കൊടിമരങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും റവന്യൂ അധികൃതരും ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്. പന്തളത്ത് മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുള്ളവർക്ക് അവ നീക്കം ചെയ്യാൻ സിംഗിൾബെഞ്ച് നവംബർ 24 വരെ സമയം നൽകിയിരുന്നു. ഇതിനായി പ്രചാരണം നടത്താൻ സർക്കാരിന് നിർദ്ദേശവും നൽകിയിരുന്നു. ഇതിനു വ്യാപക പ്രചാരണം നൽകിയെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ഇത്തരത്തിൽ അനുവദിച്ച സമയം കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ ഇനിയും നീക്കം ചെയ്യാത്തവർ നടപടി നേരിടേണ്ടി വരും. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാൻ അഡി. അഡ്വക്കേറ്റ് ജനറൽ ഹാജരാകുമെന്നും ഇതിനായി ഒരാഴ്ച കൂടി സമയം വേണമെന്നും സർക്കാർ അഭിഭാഷൻ വാദിച്ചു. തുടർന്ന് ഹർജി ഡിസംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |