വണ്ണപ്പുറം: ക്രഷറിന് സമീപത്തെ ക്വാറിയിൽ രണ്ട് പെയിന്റിംഗ് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ണപ്പുറം ഒടിയപാറ മൈലാടൂർ ഭാഗം കിഴക്കേടത്ത് അനീഷ് ജോൺ (43), ക്രഷറിന് സമീപം താമസിക്കുന്ന ഇയ്യനാട്ട് രതീഷ് രാഘവൻ (29) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വർഷങ്ങളായി ക്വാറിയും രണ്ട് മാസമായി ക്രഷറും പ്രവർത്തിക്കുന്നില്ല. ഇന്നലെ രാവിലെ ക്വാറിക്ക് സമീപം പുല്ല് ചെത്താനെത്തിയ പ്രദേശവാസികളായ രണ്ട് സ്ത്രീകളാണ് വെള്ളത്തിൽ പൊങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഇവർ വാർഡ് മെമ്പറായ ജഗദമ്മ വിജയനെയും നാട്ടുകാരെയും വിവരമറിയിച്ചു. കാളിയാർ പൊലീസും സ്ഥലത്തെത്തി.
അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. യുവാക്കളുടെ വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ, പഴ്സ് എന്നിവയും സമീപത്ത് കണ്ടെത്തി. ബന്ധുക്കളെത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. അവിവാഹിതരായ ഇരുവരും ഞായറാഴ്ച മുതൽ വീട്ടിലെത്തിയിരുന്നില്ല. ജോലിയുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം വീട്ടിൽ നിന്ന് മാറി നിൽക്കുന്ന പതിവുള്ളതിനാൽ പണിക്ക് പോയിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത്. രതീഷിന് നീന്താൻ അറിയില്ലായിരുന്നുവെന്നും അനീഷ് അപസ്മാര രോഗിയാണെന്നും ബന്ധുക്കൾ പറഞ്ഞു.
പ്രഥമദൃഷ്ട്യാ മരണത്തിൽ ദുരൂഹതയില്ലന്നും കുളത്തിൽ നിന്ന് ആമ്പൽപൂവ് പറിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ. രതീഷിന്റെ മാതാവ്: ബേബി, സഹോദരൻ: സതീഷ്. അനീഷിന്റെ പിതാവ് ജോൺ. മാതാവ്: മേരി. സഹോദരി: അൽഫോൻസ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |