തൃശൂർ: ബസ് ചാർജ് വർദ്ധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചർച്ചയ്ക്കൊരുങ്ങവേ, ഫെയര്‍സ്റ്റേജിലെ പൊരുത്തക്കേടുകൾ തീർക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിൽ പലയിടത്തും ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ ഫെയർ സ്റ്റേജുകളുണ്ടെന്നും രണ്ട് കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 7.5 കിലോമീറ്ററിന്റെ ചാർജ്ജ് വാങ്ങിക്കുന്നുണ്ടെന്നുമാണ് പരാതി.
ബസ് ഓപറേറ്റേഴ്‌സ് ആർ.ടി.എകളുടെ മൗനാനുവാദത്തോടെ ഫെയർ സ്റ്റേജുകളുടെ എണ്ണം കൂട്ടാറുണ്ടെന്നുമാണ് ബസ് യാത്രക്കാരുടെ സംഘടനകളുടെ ആരോപണം. 2020 ജൂലായ് മൂന്നിനാണ് യാത്രാനിരക്ക് അവസാനമായി കൂട്ടിയത്. അന്ന് 8 രൂപയായി മിനിമം ചാർജ് നിലനിറുത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോ മീറ്ററായി കുറച്ചു. 70 പൈസ എന്ന കിലോമീറ്റർ നിരക്ക് 90 പൈസയുമാക്കി. കൊവിഡ് കണക്കിലെടുത്താണ് താത്കാലിക വർദ്ധനയെന്നായിരുന്നു അന്ന് ചൂണ്ടിക്കാട്ടിയത്.
ആ വർദ്ധന അതേപടി നിലനിറുത്തിയാണ് വീണ്ടും നിരക്ക് കൂട്ടുന്നത്. കിലോമീറ്ററിന് 90 പൈസയാണെങ്കിൽ നാല് ഫെയർ സ്റ്റേജുകൾ വരെ 9-10 രൂപയ്ക്കും 6 ഫെയർ സ്റ്റേജുകൾ വരെ 13.50 - 14 രൂപയ്ക്കും 8 ഫെയർ സ്റ്റേജുകൾ വരെ 20 കിലോമീറ്റർ 18 രൂപയ്ക്കും യാത്ര ചെയ്യാൻ കഴിയണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ നിരക്ക് വർദ്ധിപ്പിച്ചപ്പോഴുള്ള ഫെയർ സ്റ്റേജിലെ അപാകതകൾ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. അത് ഇത്തവണ ആവർത്തിക്കാതെ നോക്കേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി മന്ത്രിതലത്തിൽ വീണ്ടും ആശയവിനിമയം നടത്തിയേക്കും.
കണ്ണ് വിദ്യാർത്ഥികളുടെ കൺസെഷനിൽ
വിദ്യാർത്ഥികളുടെ കൺസെഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇത്ര വർദ്ധന ഒരിക്കലും പറ്റില്ലെന്നുള്ള നിലപാടിലാണ് വിദ്യാർത്ഥി സംഘടനകൾ. ഒന്നര രൂപയാക്കാമെന്നാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർദ്ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് നൽകിയത്. ബസ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർദ്ധന.
2005 മുതൽ ബസ് യാത്രാ നിരക്ക് വർദ്ധന: 9 തവണ
മിനിമം ചാർജിൽ ഗണ്യമായ വർദ്ധനയുണ്ടായ 3 വർഷങ്ങൾ:
വർദ്ധിപ്പിച്ച തിയതി: 24/11/05. 12/11/12. 1/03/18
കി.മീ. നിരക്ക് : 48 പൈസ 58 70
മിനിമം ചാർജ്ജ് : 3.00 6.00 8.00
മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം: 2.5 5 5
മിനിമം ചാർജ്ജിൽ 5 കിലോമീറ്ററെങ്കിലും പോകാം എന്നത് സർക്കാർ കൊല്ലങ്ങളായി തുടർന്ന നയമായിരുന്നു. എന്നാൽ കിലോമീറ്റർ നിരക്ക് കൂട്ടിയപ്പോൾ മിനിമം ചാർജ്ജിൽ പോകാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി കുറച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ല.
പി.ഒ. സെബാസ്റ്റ്യൻ
ജനറൽ സെക്രട്ടറി ബസ് പാസഞ്ചേഴ്‌സ് ആക്ഷൻ കൗൺസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |