കൊച്ചി: മഴക്കാലത്തെ അതിജീവിക്കാൻ കഴിയുന്ന മികച്ച റോഡുകൾ നിർമ്മിക്കാനാവില്ലെങ്കിൽ എൻജിനിയർമാർ രാജി വയ്ക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റോഡുകൾ തകർന്ന കുറ്റത്തിന് ഇവരെ ഉത്തരവാദികളാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള റോഡുകൾ ടാർ ചെയ്ത് ആറുമാസത്തിനകം തകർന്നെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിക്കവേയാണ് സിംഗിൾ ബെഞ്ചിന്റെ രൂക്ഷ വിമർശനം. കൊച്ചിയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി. അജിത് കുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.
അഞ്ചു വർഷമെങ്കിലും നിലനിൽക്കുന്ന റോഡുകളല്ലേ ആവശ്യമെന്ന് കോടതി ചോദിച്ചു. ആറുമാസം നന്നായിക്കിടക്കുന്ന റോഡ് അടുത്ത ആറു മാസം തകർന്ന നിലയിലായിരിക്കും. ഓരോ റോഡിനും ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല കൊടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
കോടതി പരിധി വിട്ട് ഇടപെടുന്നെന്ന് കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കൊച്ചി നഗരസഭയടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ റോഡുകളാണ് തകർന്നവയിലേറെയുമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. കുഴിയുണ്ടായാൽ ഉടൻ നികത്താൻ സംവിധാനമില്ലെന്നാണ് നഗരസഭയുടെ അഭിഭാഷകൻ വിശദീകരിച്ചത്. സംവിധാനം ഉണ്ടാക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റി.
94ൽ തുടങ്ങിയ നിയമയുദ്ധം
പാലാരിവട്ടം സബ് അർബൻ ട്രാവത്സ് ഉടമ സി.പി. അജിത്കുമാർ കൊച്ചി കോർപ്പറേഷനിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ 1994മുതൽ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുകയാണ്. 2008ൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോഴത്തെ പരാമർശം. 2019 ഡിസംബർ 13ന് പാലാരിവട്ടത്ത് കുഴിക്ക് മുന്നിലെ ബോർഡിൽ തട്ടി വീണ് ബൈക്ക് യാത്രികൻ യദുലാൽ ലോറി കയറി മരിച്ച സംഭവത്തെ തുടർന്നും ഇൗ ഹർജിയിൽ രൂക്ഷമായ പരാമർശം കോടതി നടത്തിയിരുന്നു.
തകർന്ന മരാമത്ത്
റോഡുകൾ അറിയിക്കൂ
അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകർന്നുപോയ സംസ്ഥാനത്തെ വിവിധ റോഡുകളെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിക്കണം
സഞ്ചാരയോഗ്യമാക്കാൻ സ്വീകരിച്ച നടപടികൾ പൊതുമരാമത്ത് വകുപ്പ്, കൊച്ചി നഗരസഭ, കൊച്ചി സ്മാർട്ട് മിഷൻ, നഗരകാര്യ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നിവർ വിശദീകരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |