സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം
പ്രവേശന നടപടികൾക്ക് നാലാഴ്ച സ്റ്റേ
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിൽ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി ഒ.ബി.സിക്കാരുടേത് പോലെ എട്ട് ലക്ഷമാക്കിയത് നാലാഴ്ചയ്‌ക്കുള്ളിൽ പുനഃപരിശോധിക്കുമെന്നും ഇതിനായി സമിതി രൂപീകരിക്കുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ, നീറ്റ് പ്രവേശന നടപടികൾക്കുള്ള സ്റ്റേ നാലാഴ്ചത്തേക്കു കൂടി നീട്ടാൻ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.
നീറ്റ് പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണത്തിനും വരുമാന പരിധി 8 ലക്ഷമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സുപ്രീംകോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒ.ബി.സി വിഭാഗത്തിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിനും ഒരേ പോലെ എട്ട് ലക്ഷം വരുമാന പരിധി മാനദണ്ഡമാക്കുന്നത് അസമത്വത്തെ സമമാക്കി മാറ്റലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെഹർജികൾ വീണ്ടും പരിഗണിച്ചപ്പോഴാണ്,പുനഃപരിശോധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചത്. ആശയക്കുഴപ്പമൊഴിവാക്കാൻ അതുവരെ നീറ്റ് കൗൺസലിംഗിനുള്ള സ്റ്റേ തുടരണമെന്ന് അഭ്യർത്ഥിച്ചു. പ്രവേശന നടപടികൾ വൈകിയ സാഹചര്യത്തിൽ, സാമ്പത്തിക സംവരണം അടുത്ത അദ്ധ്യയന വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി. ദത്താർ വാദിച്ചു.
സർക്കാർ തീരുമാനം നടപ്പിലാക്കാൻ അടുത്ത മാർച്ച് മാസമാകില്ലേയെന്നും വിദ്യാർത്ഥികളുടെ സമയം നഷ്‌ടപ്പെടുന്നത് പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന് നടപടിക്രമങ്ങൾ പാലിച്ചേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി. അനുചിതമല്ലാത്ത വഴികളിലൂടെ തീരുമാനമെടുക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
സമിതിയുടെ പരിശോധന
ഒ.ബി.സിക്കെന്ന പോലെ മുന്നാക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വരുമാന പരിധി സാംഗത്യമാണോ?
ഗ്രാമീണ, നഗര മേഖലകളിലെ അപേക്ഷകരെ എങ്ങനെ ബാധിക്കും?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |