കോഴിക്കോട് : ജാഗ്രതാ സമിതികളുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ സ്ത്രീപക്ഷ സമൂഹം വാർത്തെടുക്കാനും ഗ്രാമീണമേഖലയിലടക്കം സ്‌ത്രീവിവേചനം ചെറുക്കാനും സാധിക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു.
സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കാൻ കേരളീയ സമൂഹത്തിന് ബാദ്ധ്യതയുണ്ട്. ഇതിനുള്ള ഫലപ്രദമായ സംവിധാനമായാണ് ജാഗ്രതാ സമിതികളെ വനിതാ കമ്മിഷൻ കാണുന്നത്. സ്ത്രീകൾക്കെതിരായ അക്രമവിരുദ്ധ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ ജാഗ്രതാസമിതി പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആൺകുട്ടിയെയും പെൺകുട്ടിയെയും തുല്യരെന്ന നിലയിൽ തന്നെ കാണണം. എല്ലാ കഴിവുകളും പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുന്നന്ന നിലയിൽ പെൺകുട്ടികളെ വളർത്താൻ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ടാഗോർ സെന്റിനറി ഹാളിൽ വനിതാ കമ്മിഷനും കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച പരിശീലനത്തിൽ 75 ഡിവിഷനുകളിലെയും ജാഗ്രതാസമിതി ചെയർപേഴ്‌സൺമാരും കൺവീനർമാരും പങ്കെടുത്തു.
മേയർ ഡോ. എം.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം അഡ്വ.എം.എസ്.താര വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ.എസ്. ജയശ്രീ, നഗരകാര്യ വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ കെ.കൃഷ്ണകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ പി.സി.കവിത, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ഒ.രജിത, ഷീജ വിനോദ്, സി.ഡി.പി.ഒ കെ.ലേഖ, വനിത കമ്മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം.ഗിരിനാഥ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |