തൊടുപുഴ: ഇടുക്കി സംഭരണിയിൽ ജലനിരപ്പ് ഉയരുന്നതിനിടെ ആശങ്കയായി മൂലമറ്റത്തെ ഭൂഗർഭ നിലയത്തിൽ വീണ്ടും ജനറേറ്റർ തകരാർ. ഒന്നാം നമ്പർ ജനറേറ്ററിന്റെ സ്‌പെറിക്കൽ വാൽവിൽ ജല ചോർച്ച കണ്ടെത്തിയതോടെ ഇതിന്റെ പ്രവർത്തനം നിറുത്തുകയായിരുന്നു. പെൻസ്റ്റോക്കിൽ നിന്ന് ജനറേറ്ററിലേക്ക് വെള്ളമെത്തുന്ന വാൽവാണ് തകരാറിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് തകരാർ കണ്ടെത്തിയത്. രാവിലെ പതിവ് പരിശോധനകൾക്കായി ഈ ജനറേറ്ററിന്റെ പ്രവർത്തനം നിറുത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് 12ന് വീണ്ടും പ്രവർത്തനം ആരംഭിക്കാനായി നോക്കിയപ്പോഴാണ് ജോയിന്റിലെ റബർ സീൽ തകരാറിലായതിനെ തുടർന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സ്‌പെറിക്കൽ വാൽവിന് 70 ടണ്ണിലധികം ഭാരം വരും. ഇതഴിച്ച് പണിയുകയെന്നത് സമയമെടുക്കുന്ന ജോലിയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. 5- 10 ടൺ ഭാരം വരും ഓരോ ഭാഗങ്ങൾക്കും.നട്ടുകൾക്ക് പോലും 100- 150 കിലോ ഭാരം വരും. ശനിയാഴ്ചയോടെ പണി തീർത്ത് പ്രവർത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി വൈദ്യുത ഉത്പാദനം പരമാവധിയിലെത്തി നിൽക്കുകയായിരുന്നു. ഇതാണ് തകരാറിന് കാരണമായത്. നേരത്തെ വിറയൽ കണ്ടെത്തിയതിനെ തുടർന്ന് അറ്റകുറ്റപണിയിലായിരുന്ന മൂന്നാം നമ്പർ ജനറേറ്റർ നവംബർ ഒന്നിനാണ് പ്രവർത്തനം ആരംഭിച്ചത്. സംഭരണിയിലെ ജലനിരപ്പ് നിലവിൽ 2400.50 അടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |