ബ്രസൽസ് : 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസറിന്റെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ള അനുമതി നല്കി യൂറോപ്യൻ യൂണിയൻ. 5നും 11നും ഇടയിലുള്ള കുട്ടികളിൽ കുത്തിവെയ്‌പ്പെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഡ്രഗ് റെഗുലേറ്ററാണ് ഇന്നലെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യൂറോപ്പിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയന്റെ നിർണായക തീരുമാനം. കുട്ടികളിൽ ഉപയോഗിക്കുന്ന ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്സിന് കോമിർനേറ്റി എന്നാണ് കമ്പനി പേര് നൽകിയിരിക്കുന്നത്. കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ വാക്സിൻ കൊവിഡ് വൈറസിനെതിരെ 90.7 ശതമാനം ഫലപ്രദമാണെന്നാണ് ഫൈസറിന്റെ വാദം.
പത്ത് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകൾ മൂന്നാഴ്ച ഇടവേളയിലാണ് കുട്ടികൾക്ക് നൽകേണ്ടത്. വാക്സിനെടുത്തു കഴിഞ്ഞാൽ കുറച്ചു ദിവസങ്ങൾ നീണ്ടു നില്ക്കുന്ന ചെറിയ പനി, ശരീരവേദന എന്നീ ലക്ഷണങ്ങൾ കുട്ടികൾക്ക് അനുഭവപ്പെട്ടേക്കാമെന്നും യൂറോപ്യൻ യൂണിയൻ ഡ്രഗ് റെഗുലേറ്റർ അറിയിച്ചു. 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മേയിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയനിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |