ജോഹന്നാസ്ബര്‍ഗ്: ലോകമെമ്പാടുമുള്ള ഗവേഷകരുടെ ആശങ്ക വർദ്ധിപ്പിച്ച് ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ അസാധാരണ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ബി.1.1.529 എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വകഭേദത്തിൽ അസാധരണമാം വിധത്തിലുള്ള നിരവധി ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കടന്നാക്രമിച്ച് അതിതീവ്ര വ്യാപനത്തിന് കാരണമാകുമെന്നും ഗവേഷകർ പറയുന്നു. ഇതുവരെ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെയേറെ വ്യത്യസ്തമാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവിൽ 100 രോഗികളിലാണ് ഈ വൈറസ് കണ്ടെത്തിയിട്ടുള്ളതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഈ വകഭേദം മൂലമാണ് ദക്ഷിണാഫ്രിക്കയിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതെന്നും ഈ നില തുടർന്നാൽ അന്താരാഷ്ട്ര തലത്തിൽ ആഞ്ഞടിക്കാൻ സാദ്ധ്യതയുള്ള നാലാം തരംഗത്തിന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകുമെന്നും ഗവേഷകർ ആശങ്ക പ്രകടിപ്പിച്ചു. വളരെ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ബീറ്റ വേരിയന്റും, അതിന് ശേഷം സി.1.2 എന്ന വകഭേദവും ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. അതേ സമയം ആഫ്രിക്കൻ രാജ്യങ്ങളിൽ വാക്സിൻ നിരക്ക് വളരെ കുറവായതും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ ആകെ ജനസംഖ്യയിലെ 35 ശതമാനം മുതിർന്ന പൗരന്മാർ മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ളത്. അതേ സമയം ആഫ്രിക്കൻ വൻകരയിലെ ആകെ ജനസംഖ്യയുടെ 6.6 ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഇതുവരെ കൊവിഡ് വാക്സിൻ ലഭിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നോ ഈ പ്രദേശങ്ങൾ വഴിയോ യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ
പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. കൊവിഡ് രോഗബാധ കണ്ടെത്തുന്ന യാത്രക്കാരുടെ സാമ്പിളുകൾ ജീനോം സ്വീക്വൻസിംഗ് ലബോറട്ടറികളിലേക്ക് ഉടൻ അയക്കുന്നെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |