മലപ്പുറം: ലൈസൻസുള്ള തോക്ക് കൈവശമുള്ള കർഷകർക്കും വനപാലകർക്കും കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനുള്ള നിയമം പ്രാബല്യത്തിൽ വന്നെങ്കിലും വ്യാപക കൃഷി നാശത്തിന് ഇനിയും പരിഹാരമായിട്ടില്ല. മലയോരപ്രദേശങ്ങളിലും മറ്റും കാട്ടുപന്നിയെ കൂടാതെ നിരവധി മൃഗങ്ങൾ വേറെയും കൃഷി നശിപ്പിക്കുന്നുണ്ട്. ആനയിറങ്ങുന്ന ഇടങ്ങളിലെ കർഷകരാണ് കൂടുതൽ ദുരിതത്തിലാവുന്നത്. എത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാലും ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് നിലമ്പൂർ, ഊർങ്ങാട്ടിരി ഭാഗങ്ങളിലെ കൃഷിയിടത്തിൽ പതിവാണ്. ഫെൻസിംഗ് സംവിധാനങ്ങളടക്കം കൂടുതൽ മികവുറ്റതാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ സെപ്തംബറിലാണ് തോക്കിന് ലൈസൻസുള്ളവർക്ക് വനപാലകരുടെ അനുമതിയോടെ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള നിയമം സർക്കാർ പ്രാബല്യത്തിലാക്കിയത്. നിരന്തരമായുള്ള കാട്ടുപന്നി ശല്യത്തിന് നിയമം തെല്ലൊരാശ്വാസമാവുകയും ചെയ്തു. സെപ്തംബർ മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം നിലമ്പൂരിലെ നോർത്ത് സൗത്ത് ഡിവിഷനുകളിലായി 275 കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നിട്ടുള്ളത്. കെണിയിൽ അകപ്പെടുത്തി പിടികൂടുന്നതടക്കം ഇവയിൽ ഉൾപ്പെടും. കാട്ടുപന്നികളെ വെടിവച്ച് കൊല്ലൽ ആരംഭിച്ചിട്ടും ഇവയുടെ സ്വൈര വിഹാരം ഇതുവരെ കുറഞ്ഞിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. പ്രകൃതിക്ഷോഭങ്ങൾക്കൊപ്പം മൃഗ ശല്യവും രൂക്ഷമായതോടെ കർഷകർ ഏറെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കൃഷിനാശത്തിൽ ലക്ഷക്കണക്കിന് തുകയാണ് നിലമ്പൂർ വനം വകുപ്പ് കഴിഞ്ഞ മാസങ്ങളിലായി കർഷകർക്ക് നൽകിയിട്ടുള്ളത്. നിരവധി അപേക്ഷകൾ പരിശോധിച്ച് ഇനിയും തുക നൽകാനുമുണ്ട്.
കൃഷി നശിപ്പിക്കാൻ ആനയും
കഴിഞ്ഞ മാസം ഊർങ്ങാട്ടിരി പഞ്ചായത്തിലെ വിവിധ കോളനികളിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. നെല്ലിയായി കോളനിയിലെ മാങ്കുളത്ത് തെങ്ങ്, കവുങ്ങ്, കപ്പ, വാഴ, പച്ചക്കറികൾ എന്നിവയാണ് ആനയിറങ്ങി നശിപ്പിച്ചത്. രാത്രിയിലെത്തുന്ന ആനയെ കർഷകരും പ്രദേശവാസികളും പലപ്പോഴും കാണാറില്ല. രാവിലെയാണ് കൃഷിനാശം ശ്രദ്ധയിൽപ്പെടുക. ആനയുടെ കാര്യത്തിൽ ഫെൻസിംഗ് കാര്യക്ഷമമാക്കുകയാണ് പ്രതിവിധി. ഈ ഭാഗത്ത് മികവുറ്റ രീതിയിലല്ല ഫെൻസിംഗ് സജ്ജീകരിച്ചതെന്ന പരാതികളും ഉയർന്നിരുന്നു. നെല്ലിയായിയുടെ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. മമ്പാട്, അകമ്പാടം, കാഞ്ഞിരപ്പുഴ, കാളികാവ് എന്നീ ഭാഗങ്ങളിലാണ് കാട്ടുപന്നിയുടെയും ആനയുടെയും ശല്യം രൂക്ഷം. ഈ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നിട്ടുള്ളത്.
സെപ്തംബർ മുതൽ കൊന്ന കാട്ടുപന്നികളുടെ എണ്ണം
നിലമ്പൂർ നോർത്ത് ഡിവിഷൻ : 114
സൗത്ത് ഡിവിഷൻ : 161
ആകെ : 275
കൃഷി നാശത്തിന് കൊടുത്ത നഷ്ടപരിഹാരം (സെപ്തംബർ മുതൽ)
നോർത്ത് ഡിവിഷൻ : 22 ലക്ഷം
സൗത്ത് ഡിവിഷൻ : 2,04,000 (കാട്ടുപന്നി നശിപ്പിച്ചതിന്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |