സ്വപ്‌ന പദ്ധതി ഉപേക്ഷിക്കുന്നു റിപ്പയറിംഗ് സെന്റർ കൊല്ലത്ത്
തിരുവനന്തപുരം: അന്താരാഷ്ട്ര കപ്പൽ പാതയിൽ ഏഷ്യയുടെ കവാടമായി മാറാൻ കഴിയുമായിരുന്ന പൂവാർ കപ്പൽ നിർമ്മാണശാല പദ്ധതി ഉപേക്ഷിക്കുന്നു. ഡ്രഡ്‌ജിംഗിന് ഉൾപ്പെടെ ഭീമമായ നിർമ്മാണച്ചെലവാണ് പ്രശ്നം. എത്ര മാറ്റിയാലും മണ്ണ് വീണ്ടും വന്നടിയും. പദ്ധതി ലാഭകരമാവില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
പുതിയ കപ്പലുകളുടെ നിർമ്മാണത്തിന് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ മേധാവിത്വം അവസാനിപ്പിക്കാൻ കഴിയുമായിരുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതാകുന്നത്. സംസ്ഥാനത്ത് പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണശാലയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് 2011ൽ നടത്തിയ പഠനത്തിലാണ് ഏറ്റവും അനുയോജ്യമായ ഇടം പൂവാറാണെന്ന് കണ്ടെത്തിയത്.
30 മീറ്റർ സ്വാഭാവിക ആഴം കപ്പൽ നിർമ്മാണശാലയ്ക്ക് ഗുണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, പൂവാർ ഇതിന് പറ്റിയ പ്രദേശമല്ലെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് അധികൃതർ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊല്ലത്ത് കപ്പലുകളുടെ റിപ്പയറിംഗ് സെന്റർ ആരംഭിക്കും.പൂവാർ കപ്പൽ നിർമ്മാണശാല പദ്ധതി ഉപേക്ഷിച്ച മട്ടാണെന്ന് കോവളം എം.എൽ.എ എം.വിൻസന്റ് പറഞ്ഞു.
പൂവാറിന്
ഗുണമായിരുന്നത്
അന്താരാഷ്‌ട്ര കപ്പൽചാലുമായി 10 നോട്ടിക്കൽമൈൽ ദൂരം മാത്രം
രണ്ട് കിലോമീറ്റർ നീളമുളള കടൽത്തീരം
200 ഏക്കർ സർക്കാർ ഭൂമി
എൻ.എച്ച് 66മായും റെയിൽവേ ലൈനുമായും അടുത്ത പ്രദേശം
നെയ്യാറിലെ ശുദ്ധജല ലഭ്യത
വിഴിഞ്ഞത്തിനും
തിരിച്ചടി
ഏതൻസിനും സിങ്കപ്പൂരിനുമിടയിൽ അന്താരാഷ്ട്ര കപ്പൽ പാതയിൽ വേറെ കപ്പൽ നിർമ്മാണശാലയില്ലാത്തതാണ് പൂവാറിന്റെ സാദ്ധ്യത വർദ്ധിപ്പിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകുന്നതോടെ, തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകൾ ഉൾപ്പെടെ വൻകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്ക് ഇനി സൗകര്യമൊരുക്കേണ്ടിവരും. വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് ആരംഭിച്ചതിനാൽ നിരവധി കപ്പലുകളാണ് വന്നുപോകുന്നത്. പൂവാറിൽ കപ്പൽ നിർമ്മാണശാല പ്രാവർത്തികമായിരുന്നെങ്കിൽ, നികുതിയിനത്തിലും മറ്റും കോടികളുടെ വരുമാനം ലഭിക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |