മുംബയ്: കൊവിഡിനെ തുടർന്ന് ഒന്നരവർഷമായി തളർച്ചയിലായിരുന്ന വായ്‌പാ ഡിമാൻഡ് ഉത്സവകാലത്തിന്റെ പിൻബലത്തിൽ കുതിച്ചുയർന്നു. ഭക്ഷ്യേതര മേഖലയിലേക്കുള്ള വായ്‌പകൾ (നോൺ-ഫുഡ് ക്രെഡിറ്റ്) നവംബർ അഞ്ച് പ്രകാരമുള്ള റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 7.3 ശതമാനം വർദ്ധിച്ച് 110.9 ലക്ഷം കോടി രൂപയിലെത്തി. ഒക്‌ടോബർ എട്ട് മുതൽ നവംബർ അഞ്ചുവരെ മാത്രമുള്ള പുതിയ വായ്‌പാ മൂല്യം 1.35 ലക്ഷം കോടി രൂപയാണ്.
2020 ഏപ്രിലിന് ശേഷം ആദ്യമായാണ് വായ്‌പാ വളർച്ച എഴ് ശതമാനത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ വായ്‌പാ വളർച്ചാനിരക്ക് 5.1 ശതമാനത്തിനും 6.9 ശതമാനത്തിനും മദ്ധ്യേയായിരുന്നു. ഉത്സവകാലത്ത് റീട്ടെയിൽ വായ്‌പാ ഡിമാൻഡിലുണ്ടായ വളർച്ചയാണ് മൊത്തം വായ്‌പകളിലെ വർദ്ധനയ്ക്ക് ഇടയാക്കിയത്. ഇക്കാലയളവിൽ ഭവന വായ്‌പകൾക്ക് ഉൾപ്പെടെ ആകർഷകമായ പലിശയിളവുകൾ ബാങ്കുകൾ പ്രഖ്യാപിച്ചത് നേട്ടമായി. നടപ്പുവർഷത്തെ മൊത്തം വായ്‌പാ വിതരണ വളർച്ചാനിരക്ക് 7.5 ശതമാനം മുതൽ എട്ട് ശതമാനം വരെയായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |