എറണാകുളം : പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ അവഹേളനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയാ പർവീനിന്റെ വീട്ടിൽ വ്യവസായമന്ത്രി പി രാജീവ് എത്തി. തുടർന്ന് മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു. കുറ്റക്കാർക്ക് എതിരെ കർശനമായ നടപടിയെടുക്കും എന്ന ഉറപ്പ് നൽകിയെന്ന് മന്ത്രി അറിയിച്ചു. തെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവുകയില്ലെന്നും, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഫോണിലൂടെ സംസാരിക്കവേ മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.
മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ തങ്ങൾക്ക് ആശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് പിന്നീട് പ്രതികരിച്ചു. സി ഐയ്ക്ക് എതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വകുപ്പ് തല അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും, സ്ഥലം മാറ്റം അതിന്റെ ഭാഗമാണെന്നും മന്ത്രി പി രാജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഇതിനായി പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
സംഭവത്തെതുടർന്ന് ആരോപണ വിധേയനായ ആലുവ സി.ഐ സി.എൽ.സുധീറിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആലുവയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭം തുടരുകയാണ്. ഭർത്തൃപീഡനത്തിനെതിരെ പരാതിയുമായി സമീപിച്ചപ്പോൾ പ്രതികളുടെ മുന്നിൽ വച്ച് തന്നെ ഇൻസ്‌പെക്ടർ അവഹേളിച്ചതായി എഴുതി വച്ചാണ് മോഫിയ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |